ലൈഫ് മിഷൻ; നിർമ്മാണം പൂർത്തിയാക്കിയ 20,073 വീടുകളുടെ താക്കോൽദാനം ഇന്ന്

തിരുവനന്തപുരം: ഭവനരഹിതരില്ലാത്ത നാടെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് കേരളം. ഇതിന്റെ ഭാഗമായി ലൈഫ് മിഷൻ പണികഴിപ്പിച്ച 20,073 വീടുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രണ്ടുവർഷം പൂർത്തിയാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് വീടുകൾ പൂർത്തിയാക്കിയത്. ലൈഫ് 2020 പട്ടികയിൽ ഉൾപ്പെട്ട 41,439 ഗുണഭോക്താക്കളുമായി കരാർ ഒപ്പുവെക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും.

ലൈഫ് ഭവന പദ്ധതിയിലൂടെ ഇതുവരെ സംസ്ഥാനത്ത് 3,42,156 വീടുകളാണ് നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് സമർപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം 1,06,000 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുവാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതിൽ ഇക്കഴിഞ്ഞ മാർച്ച് 31 വരെ 54,648 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ 67,000 ലധികം വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ ഇതുവരെ 23.50 ഏക്കർ സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 12.32 ഏക്കർ ഭൂമിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് അർഹരായ ഗുണഭോക്താക്കൾക്ക് കൈമാറി. ഇതോടൊപ്പം ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 3,69,262 ഭൂമിയുള്ള ഭവനരഹിതരിൽ പട്ടികജാതി പട്ടികവർഗ്ഗ ഫിഷറീസ് വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്കും അതിവേഗം ആനുകൂല്യം ലഭ്യമാക്കുന്നതിന് സർക്കാർ നിർദ്ദേശം നൽകിയിയിരുന്നു. ഇതേത്തുടർന്ന് 46,380 ഗുണഭോക്താക്കൾ ഭവനനിർമ്മാണത്തിനായി കരാറിൽ ഏർപ്പെടുകയും ഇതിൽ 587 പേരുടെ ഭവന നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഏതൊരു മനുഷ്യന്റെയും അവകാശമാണ് അടച്ചുറപ്പുള്ള വീടെന്നത്. ഇത് നൽകുന്ന സുരക്ഷിതബോധവും ആത്മവിശ്വാസവും ചെറുതല്ല. എല്ലാവരും സംതൃപ്തിയോടെ ജീവിക്കുന്നൊരു നാടായി കേരളത്തെ മാറ്റാൻ വികസനപദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയാണ് എൽഡിഎഫ് സർക്കാർ. ഭവനരഹിതരില്ലാത്ത സുന്ദരകേരളമെന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിലേക്കുള്ള വലിയ കാൽവെയ്പ്പാണ് ഇന്ന് കൈമാറുന്ന 20,073 വീടുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.