ജോൺ ബ്രിട്ടാസിന് എതിരായ കേന്ദ്രസർക്കാർ നടപടി രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരണം: വിമർശനവുമായി സിപിഎം

തിരുവനന്തപുരം: ജോൺ ബ്രിട്ടാസ് എംപിക്ക് എതിരായ കേന്ദ്രസർക്കാർ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സിപിഎം. ജോൺ ബ്രിട്ടാസ് എംപിക്കെതിരായ കേന്ദ്ര നടപടി രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു ആഭ്യന്തര മന്ത്രി അമിത്ഷാ കർണാടകത്തിൽ നടത്തിയ കേരളത്തിനെതിരായ പരാമർശം ലേഖനത്തിൽ പരാമർശിച്ചു എന്നതിന്റെ പേരിലാണ് ജോൺ ബ്രിട്ടാസ് എംപിയെ രാജ്യസഭ അദ്ധ്യക്ഷൻ വിളിച്ചുവരുത്തി വിശദീകരണം തേടിയിരിക്കുന്നതെന്ന് സിപിഎം പറഞ്ഞു.

കേരളം നിങ്ങളുടെ അടുത്തുണ്ട്, താൻ കൂടുതൽ പറയുന്നില്ല’ തുടങ്ങിയ പരാമർശങ്ങൾ ആ അവസരത്തിൽ തന്നെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണ്. ഈ കാര്യം ലേഖനത്തിൽ പറഞ്ഞു എന്നതിന്റെ പേരിലാണ് രാജ്യസഭാ അദ്ധ്യക്ഷൻ വിശദീകണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. അമിത്ഷാ മാത്രമല്ല സംഘപരിവാറിന്റെ പല നേതാക്കളും നിരന്തരം കേരളത്തെ അവഹേളിക്കുന്ന പ്രസംഗങ്ങളും പ്രസ്താവനകളും നടത്തിക്കൊണ്ടിരിക്കുകയാണ്. മാനവിക വികസന സൂചികകളിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തെ സോമാലിയോട് ഉപമിച്ച സ്ഥിതിവിശേഷവും നേരത്തെ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. കേന്ദ്ര സർക്കാർ മുന്നോട്ടു വെയ്ക്കുന്ന ആഗോളവത്ക്കരണ നയങ്ങൾക്ക് ബദൽ ഉയർത്തുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും രാജ്യത്തിന് ആകമാനം മാതൃകയാകുന്ന നിലപാടാണ് കേരളം മുന്നോട്ടു വെയ്ക്കുന്നതെന്ന് സിപിഎം ചൂണ്ടിക്കാട്ടി.

ബിജെപി നേതാക്കളുടെ കൊടിയ പകയ്ക്ക് കേരളം ഇടയാകുന്നതിന് കാരണം ഇതാണ്. സംഘപരിവാറിന്റെ ഇടപെടലിലൂടെ കേരളവിരുദ്ധ സിനിമകൾ പോലും പടച്ചുവിടുന്ന സാഹചര്യത്തിൽകൂടിയാണ് ഇത്തരം ഒരു നീക്കം നടന്നുകൊണ്ടിരിക്കുന്നത്. ബിജെപി മുന്നോട്ടു വെയ്ക്കുന്ന വർഗ്ഗീയ അജണ്ടയ്ക്കും കേരളത്തിനോടുള്ള അവഗണനയ്ക്കും എതിരായി ശക്തമായി പോരാടുന്ന രാജ്യസഭാ അംഗമാണ് ജോൺബ്രിട്ടാസ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 അഭിപ്രായപ്രകടന സ്വാതന്ത്യം എല്ലാ പൗരന്മാർക്കും ഉറപ്പുവരുത്തുന്നുണ്ട്. ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളിൽ ഒന്നുമാണിത്. ഇതുപോലും വിസ്മരിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന സംഘപരിവാറിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ടെന്നും അതിനായി എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും സിപിഎം കൂട്ടിച്ചേർത്തു.