ബിദര്‍: തിരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ ഹുമ്‌നാബാദില്‍ എത്തി.
തനിക്ക് നേരത്തെ ബിദറിന്റെ അനുഗ്രഹം ലഭിച്ചെന്നും ഈ തിരഞ്ഞെടുപ്പ് കേവലം ജയിക്കാന്‍ വേണ്ടിയുള്ളതല്ല, കര്‍ണാടകയെ രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്നും മോദി പറഞ്ഞു. ‘സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളും വികസിക്കുമ്പോള്‍ മാത്രമേ ഒരു പൂര്‍ണ വികസനം സാധ്യമാകൂ. അതിനാല്‍ കര്‍ണാടകയില്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ വളരെ പ്രധാനമാണ്. ബിജെപി ഭരണത്തിന് കീഴില്‍ സംസ്ഥാനത്ത് വിദേശ നിക്ഷേപം കോണ്‍ഗ്രസ് ഭരണത്തെ അപേക്ഷിച്ച് മൂന്ന് മടങ്ങ് വര്‍ദ്ധിച്ചു. ഇരട്ടി വേഗത്തിലുള്ള ഇരട്ട വികസനമാണ് സംസ്ഥാനത്ത് നടക്കുന്നത്. അതിനാല്‍ കര്‍ണാടക വീണ്ടും ബി ജെ പി സര്‍ക്കാരിനായി ഒരുങ്ങി കഴിഞ്ഞു. കര്‍ണാടകയിലെ കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും കോണ്‍ഗ്രസ് വ്യാജ വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കിയത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കീഴില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രീണന രാഷ്ട്രീയം മാത്രമാണ് കോണ്‍ഗ്രസ് ചെയ്തത്. കോണ്‍ഗ്രസ് ഭരണത്തിന്‍കീഴില്‍ കര്‍ണാടക ദുരിതത്തിലായി. കോണ്‍ഗ്രസിന് സീറ്റുകള്‍ മാത്രമാണ് പ്രാധാന്യം, സംസ്ഥാനത്തെ ജനങ്ങളെയല്ല. കോണ്‍ഗ്രസ് സംസ്ഥാനത്തെ വികസനം സ്തംഭിപ്പിച്ചിരിക്കുകയാണ്’- അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തനിക്കെതിരായ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ‘വിഷ പാമ്പ്’ പരാമര്‍ശത്തെച്ചൊല്ലി അടുത്തിടെയുണ്ടായ വിവാദത്തെക്കുറിച്ചും ഹുമ്‌നാബാദില്‍ സംസാരിക്കവെ മോദി പറഞ്ഞു. കോണ്‍ഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കോണ്‍ഗ്രസ് എന്നെ വീണ്ടും അധിക്ഷേപിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നെ അവര്‍ വിളിച്ച പേരുകളുടെ ലിസ്റ്റ് ആരോ ഉണ്ടാക്കിയിട്ടുണ്ട്. അവര്‍ ഓരോ തവണ എന്നെ അധിക്ഷേപിക്കുമ്പോഴും തകരുന്നത് അവര്‍ തന്നെയാണ്. അവര്‍ എന്നെ അധിക്ഷേപിക്കട്ടെ, അപ്പോഴും ഞാന്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്’- മോദി പറഞ്ഞു.

