ചെന്നൈയിനെ വീഴ്ത്തി രാജസ്ഥാന്‍

ജയ്പുര്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 202/5 എന്ന സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 170/6 എന്ന സ്‌കോറിലേ എത്തിയുള്ളൂ. ഐ.പി.എല്ലിലെ ആറാം അര്‍ദ്ധസെഞ്ച്വറിയുമായി തകര്‍ത്താടിയ യശ്വസി ജയ്‌സ്വാളിന്റേയും (43 പന്തുകളില്‍ എട്ടുഫോറും നാലുസിക്‌സുമടക്കം 77 റണ്‍സ്),ബട്ട്ലര്‍(27),ധ്രുവ് ജുറേല്‍(34),(27 നോട്ടൗട്ട്) എന്നിവരുടെയും പോരാട്ടമാണ് രാജസ്ഥാനെ 202/5 എന്ന സ്‌കോറിലെത്തിച്ചത്. ചെന്നൈ നിരയില്‍ ശിവം ദുബെ(52),റിതുരാജ് ഗെയ്ക്ക്വാദ്(47),ജഡേജ(23),മൊയീന്‍ അലി (23) എന്നിവര്‍ പൊരുതിയെങ്കിലും ഫലമുണ്ടായില്ല. രാജസ്ഥാന് വേണ്ടി ആദം സാംപ മൂന്ന് വിക്കറ്റും അശ്വിന്‍ രണ്ട് വിക്കറ്റും കുല്‍ദീപ് ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സഞ്ജു സാംസന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലാണ് യശ്വസി ജയ്‌സ്വാളും ജോസ് ബട്ട്ലറും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. 8.2ഓവറില്‍ 86 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. തുടക്കം മുതല്‍ യശ്വസി അടിച്ചുകസറിയപ്പോള്‍ ബട്ട്ലര്‍ പിന്തുണ നല്‍കി മുന്നോട്ടുനീങ്ങുകയായിരുന്നു. 21 പന്തുകളില്‍ നാലു ബൗണ്ടറികള്‍ പറത്തിയ ബട്ട്ലറെ ഒന്‍പതാം ഓവറില്‍ രവീന്ദ്ര ജഡേജ ശിവം ദുബെയെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നിറങ്ങിയ നായകന്‍ സഞ്ജു സാംസണിന് അധികം മുന്നോട്ടുപോകാനായില്ല.17 പന്തുകള്‍ നേരിട്ട സഞ്ജു ഒരു ബൗണ്ടറിയുള്‍പ്പടെ 17 റണ്‍സ് മാത്രമാണ് നേടിയത്. 14-ാം ഓവറിന്റെ ആദ്യ പന്തില്‍ തുഷാര്‍ ദേശ്പാണ്ഡെ സഞ്ജുവിനെ റിതുരാജ് ഗെയ്ക്ക് വാദിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ ദേശ്പാണ്ഡേ യശ്വസിയെയും പുറത്താക്കിയതോടെ രാജസ്ഥാന്‍ 132/3 എന്ന നിലയിലായി.

തുടര്‍ന്ന് ക്രീസിലെത്തിയ ഷിമ്രോണ്‍ ഹെറ്റ്‌മേയറിന്(8) അധികമൊന്നും ചെയ്യാനായില്ല. 17-ാം ഓവറിന്റെ ആദ്യ പന്തില്‍ മഹീഷ് തീഷ്ണ ഹെറ്റ്‌മേയറെ ബൗള്‍ഡാക്കി.എന്നാല്‍ തുടര്‍ന്നുളള 23 പന്തുകളില്‍ 56 റണ്‍സാണ് റോയല്‍സിന്റെ അക്കൗണ്ടിലേക്ക് എത്തിയത്. 15 പന്തുകളില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമടക്കം 34 റണ്‍സ് നേടിയ ധ്രുവ് ജുറേലും 13 പന്തുകളില്‍ അഞ്ചുഫോറക്കം 27 റണ്‍സ് നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലുമാണ് അവസാന ഓവറുകളിലെ റണ്‍വാരലിന് നേതൃത്വം നല്‍കിയത്.ജുറേല്‍ അവസാന ഓവറില്‍ റണ്‍ഔട്ടാവുകയായിരുന്നു.