സൂപ്പര്‍ കപ്പ് ഒഡീഷക്ക്‌

കോഴിക്കോട്: സൂപ്പര്‍ കപ്പില്‍ ബംഗളൂരു എഫ്.സിയെ വീഴ്ത്തി ഒഡിഷ എഫ്.സി കിരീടത്തില്‍ മുത്തമിട്ടു. ഇന്നലെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം വേദിയായ ഫൈനലില്‍ കരുത്തരായ ബംഗളൂരു എഫ്.സിയെ 2-1 തോല്‍പ്പിച്ചാണ് ഒഡിഷയുടെ കിരീട നേട്ടം. ഒഡിഷ എഫ്.സി നേടുന്ന ആദ്യത്തെ മേജര്‍ കിരീടമാണിത്.

ഒഡിഷയ്ക്കായി ബ്രസീലിയന്‍ സൂപ്പര്‍ താരം ഡിയാഗോ മൗറീഷ്യോയാണ് രണ്ട്‌ഗോളുകളും നേടിയത്. ബംഗളൂരുവിനായി ക്യാപ്ടന്‍ സുനില്‍ ഛെത്രി പെനാല്‍റ്റിയിലൂടെ ഒരുഗോള്‍ മടക്കി. സെമിയിലും ഗ്രൂപ്പ് ഘട്ടത്തിലുമെല്ലാം രക്ഷകനായ ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ പിഴവില്‍ നിന്ന് ആദ്യ ഗോള്‍ വഴങ്ങിയ ബംഗളൂരുവിന് പിന്നീട് തിരിച്ചുവരാനായില്ല. മധ്യനിരയില്‍ കളിമെയ്യുന്ന ജാവിയര്‍ ഹെര്‍ണാണ്ടസ് പരിക്കിനെത്തുടര്‍ന്ന് കളിക്കാനിറങ്ങാതിരുന്നത് ബംഗളൂരുവിന് തിരിച്ചടിയായി. കടുത്ത ചൂടില്‍ ചുട്ടുപൊള്ളുകയായിരുന്ന കോഴിക്കോട്ട് കളി തുടങ്ങുന്നതിന് പത്ത് മിനിട്ട് മുമ്ബ് മഴയെത്തി. മഴയില്‍ കുതിര്‍ന്ന ഗ്രൗണ്ടില്‍ തുടക്കത്തില്‍ ഇരു ടീമും നിയന്ത്രണം കിട്ടാതെ വലഞ്ഞു. ആദ്യ പതിനഞ്ച് മിനിട്ടിന് ശേഷം ഒഡിഷ ആക്രമണം കടുപ്പിച്ചു.

23ാം മിനിട്ടില്‍ ഡിയാഗോ മൗറീഷ്യോ ഒഡിഷയെ ഫ്രീക്കിക്ക് ഗോളിലൂടെ മുന്നിലെത്തിച്ചു. വിക്ടര്‍ റോഡ്രിഗസിനെ ബംഗളൂരു മധ്യനിര താരം സുരേഷ് സിംഗ് ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീക്കിക്ക് മൗറീഷ്യോ ഗോള്‍ വലലക്ഷ്യമാക്കി തൊടുത്തു. അനായാസം കൈപ്പിടിയിലാക്കാമായിരുന്നെങ്കിലും ബാള്‍ ബംഗളൂരുവിന്റെ സൂപ്പര്‍ ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ കൈയ്യില്‍ നിന്ന് വഴുതി വീണ് ഗോള്‍ലൈന്‍ കടന്നു. 38ാം മിനിട്ടില്‍ മൗറീഷ്യോ രണ്ടാം ഗോളും നേടി. ബോക്‌സിന് വെളിയില്‍ നിന്ന് വിക്ടര്‍ റോഡ്രിഗസ് ഉയര്‍ത്തി നല്‍കിയ ബാള്‍ ഹെഡ്ഡറിലൂടെ ജെറി മൗറീഷ്യോക്ക് മറിച്ചു നല്‍കി. ഗുര്‍പ്രീതിന് യാതൊരു അവസരവും നല്‍കാതെ ക്ലോസ് റേഞ്ചില്‍ നിന്ന് മൗറീഷ്യോ പന്ത് വലയിലെത്തിച്ചു. 85ാം മിനിട്ടില്‍ പെനാല്‍റ്റി ഗോളാക്കി ഛെത്രി ബംഗളൂരുവിന് പ്രതീക്ഷ നല്‍കി. 84ാം മിനിട്ടില്‍ ശിവശക്തിയെ ബോക്‌സനുള്ളില്‍ അനികിത് യാദവ് പിറകില്‍ നിന്ന് ഫൗള്‍ ചെയ്തിന് ലഭിച്ച പെനാല്‍റ്റിയില്‍ നിന്നാണ് ഛെത്രി ഗോള്‍ കുറിച്ചത്. പോസ്റ്റിന്റെ വലതുമൂലയിലേക്ക് തൊടുത്ത കിക്ക് തടുക്കാന്‍ ഒഡിഷ ഗോളി അമരീന്ദര്‍ സിംഗിന്റെ മുഴുനീള ഡൈവിനുമായില്ല. രണ്ട് ഗോളിന് പിന്നിലായതോടെ നാല് മാറ്റങ്ങളുമായാണ് ബംഗളൂരു രണ്ടാം പകുതി ആരംഭിച്ചത്. അലക്‌സാണ്ടര്‍ ജൊവാനോവിച്ച്, പാബ്ലോ പെരസ്, പ്രബീര്‍ ദാസ്, ശിവശക്തി എന്നിവര്‍ കളത്തിലിറങ്ങി ആക്രമണം ശക്തമാക്കിയെങ്കിലും ബംഗളൂരുവിന് ലക്ഷ്യം കാണാനായില്ല