രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി

ബംഗളുരു: ഇന്നലെ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനോട് ഏഴ് റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങി രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന് 182/6 എന്ന സ്‌കോറിലേ എത്താനായുള്ളൂ.

ടോസ് നേടിയ സഞ്ജു ആര്‍.സി.ബിയെ ബാറ്റിംഗിനിറക്കുകയായിരുന്നു. കഴിഞ്ഞ കളിയിലേതുപോലെ വിരാട് കൊഹ്ലി ആര്‍.സി.ബിയെ നയിക്കുകയും ഡുപ്‌ളെസി ഇംപാക്ട് പ്‌ളേയറായി ഇറങ്ങുകയുമായിരുന്നു. ഇരുവരും ചേര്‍ന്നാണ് ഓപ്പണിംഗിനെത്തിയത്. എന്നാല്‍, വിരാടിന് റണ്ണെടുക്കുംമുന്നേ മടങ്ങേണ്ടിവന്നു. മത്സരത്തിലെ ആദ്യ പന്തില്‍ ട്രെന്റ് ബൗള്‍ട്ട് വിരാടിനെ എല്‍.ബിയില്‍ കുരുക്കുകയായിരുന്നു. തുടര്‍ന്നിറങ്ങിയ ഷഹ്ബാസ് അഹമ്മദിനെ മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ ബൗള്‍ട്ട് ജയ്‌സ്വാളിന്റെ കയ്യിലെത്തിച്ചതോടെ ആര്‍.സി.ബി 12/2 എന്ന നിലയിലായി. മൂന്നാം വിക്കറ്റില്‍ ഡുപ്‌ളെസിയും(62) മാക്‌സ്വെല്ലും (77) ക്രീസിലൊരുമിച്ചതോടെയാണ് കളിമാറിയത്. 127 റണ്‍സാണ് ഇവര്‍ അടിച്ചുകൂട്ടിയത്. 14-ാം ഓവര്‍ വരെ ക്രീസില്‍ നില്‍ക്കുകയും ചെയ്തു. 31 പന്തുകളില്‍ എട്ടുഫോറും രണ്ട് സിക്‌സുമടിച്ച ഡുപ്‌ളെസിയെ ജയ്‌സ്വാള്‍ റണ്‍ഔട്ടാക്കുകയായിരുന്നു. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അശ്വിന്‍ മാക്‌സവെല്ലിനെയും കൂടാരം കയറ്റി. 44 പന്തുകള്‍ നേരിട്ട മാക്‌സ്വെല്‍ ആറു ഫോറും നാലു സിക്‌സും പറത്തിയിരുന്നു. തുടര്‍ന്ന് ലോമോര്‍(8),ദിനേഷ് കാര്‍ത്തിക് (16),സുയാഷ് (0),ഹസരംഗ(6),വിജയകുമാര്‍ വിശാഖ് (0) തുടങ്ങിയവരുടെ വിക്കറ്റുകള്‍ കൂടി നഷ്ടമായി.

മറുപടിക്കിറങ്ങിയ റോയല്‍സിന് ആദ്യ ഓവറില്‍ ബട്ട്ലറെ നഷ്ടമായി. സിറാജ് കുറ്റിതെറുപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യശ്വസിയും (47) ദേവ്ദത്തും (55) പൊരുതിയെങ്കിലും 12-ാം ഓവറില്‍ 99റണ്‍സില്‍ വച്ച് ദേവ്ദത്ത് വീണു. തുടര്‍ന്നിറങ്ങിയ സഞ്ജു 22 റണ്‍സുമായി പൊരുതിയെങ്കിലും യശ്വസിക്ക് പിന്നാലെ പുറത്തായി. ഷിമ്രോണ്‍ ഹെറ്റ്‌മേയറുടെ (3)പുറത്താകലാണ് വലിയ ആഘാതമായത്. തുടര്‍ന്ന് ധ്രുവ് ജുവല്‍ (34) റണ്‍സുമായി പൊരുതി നോക്കിയെങ്കിലും അശ്വിന്‍(12) അവസാനഓവറില്‍ മടങ്ങിയത് തിരിച്ചടിയായി.