കൊച്ചി: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സഹകരണ മന്ത്രി വി എൻ വാസവൻ. തെരഞ്ഞെടുപ്പ് വിജയം നേടാൻ എന്തു ഹീനകൃത്യവും ചെയ്യാൻ ബിജെപി തയാറാകുമെന്നതിന് തെളിവാണ് പുൽവാമയിൽ സൈനികർ കൊല്ലപ്പെട്ട സംഭവമെന്ന് മന്ത്രി പറഞ്ഞു. അതേപ്പറ്റി ഇനിയും മറുപടി പറയാൻ പ്രധാനമന്ത്രി തയാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സഭാനേതാക്കളുമായുള്ള ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ളതാണ്. ആട്ടിൻ തോലണിഞ്ഞ ചെന്നായ്കളെ തിരിച്ചറിയാനുള്ള വിവേകമൊക്കെ സഭാനേതാക്കൾക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ നാട്ടിൻപുറത്ത് അനുവദിക്കുന്ന ട്രാൻസ്പോർട്ട് ബസുപോലെ ആകരുത് വന്ദേഭാരതെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അത് പെട്ടിമടക്കി പോകാതിരുന്നാൽ മതിയെന്നും വി എൻ വാസവൻ പറഞ്ഞു.
വന്നത് വിലകുറച്ച് കാണുന്നില്ല. സംസ്ഥാനത്ത് വന്ദേഭാരത് 70 കിലോമീറ്ററിലധികം വേഗത്തിൽ പോകണമെങ്കിൽ 626 വളവുകൾ നിവർത്തേണ്ടതുണ്ട്. അതിന് ഇനിയും 10 കൊല്ലമെങ്കിലും വേണമെന്ന് ബിജെപി നേതാവുകൂടിയായ മെട്രോമാൻ ഇ ശ്രീധരനാണ് പറഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

