ന്യൂഡൽഹി: ക്ഷേമ പെൻഷനുകൾക്കുള്ള കേന്ദ്ര വിഹിതം ഇനി മുതൽ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നൽകും. ഭിന്നശേഷി, വാർധക്യ, വിധവ പെൻഷനുകളിലെ കേന്ദ്ര വിഹിതമാണ് സംസ്ഥാന സർക്കാരിന് നൽകുന്നത് നിർത്തി ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നൽകി തുടങ്ങിയത്. സംസ്ഥാന സർക്കാർ രണ്ടും മൂന്നും മാസം കൂടുമ്പോൾ നൽകുന്ന പെൻഷൻ തുകയുടെ കേന്ദ്ര വിഹിതം ഇനി മുതൽ എല്ലാ മാസവും കൃത്യമായി നേരിട്ട് ജനങ്ങളിലേക്ക് എത്തും.
ഇതുവരെ സംസ്ഥാന സർക്കാർ വഴിയായിരുന്നു പെൻഷൻ നൽകിയിരുന്നത്. കേന്ദ്രം നൽകുന്ന പണത്തിന്റെ നേട്ടം സംസ്ഥാനം എടുക്കേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നാണ് വിവരം. നേരത്തെ എല്ലാവർക്കും 1600 രൂപ സംസ്ഥാന സർക്കാർ നൽകിയ ശേഷം പിന്നീട് കേന്ദ്രവിഹിതം വാങ്ങുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്. ഇനി മുതൽ കേരളവും കേന്ദ്രവും രണ്ടായി പണം നിക്ഷേപിക്കുന്നതോടെ ഗുണഭോക്താക്കൾക്ക് ഒരുമിച്ച് 1600 രൂപ ലഭിക്കില്ല. നിലവിൽ സംസ്ഥാന സർക്കാർ രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് ഒരുമിച്ച് പെൻഷൻ തുക നൽകി വരുന്നത്.
80 വയസ്സിൽ താഴെയുള്ളവർക്കു ലഭിക്കുന്ന വാർധക്യ പെൻഷൻ തുകയിൽ 1400 രൂപ സംസ്ഥാന സർക്കാരും 200 രൂപ കേന്ദ്രവുമാണ് നൽകുന്നത്. 80 വയസ്സിന് മുകളിലുള്ളവർക്കുള്ള പെൻഷനിൽ 1100 രൂപ സംസ്ഥാനവും 500 രൂപ കേന്ദ്രവുമാണ് നൽകുന്നത്.

