ന്യൂഡൽഹി: ശബരിമല വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്.
2020 ജൂണിൽ സംസ്ഥാന സർക്കാർ സംരംഭമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്‌ഐഡിസി) എരുമേലിക്ക് സമീപമുള്ള ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം തുടങ്ങുന്നതിന് വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ നൽകിയിരുന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ), പ്രതിരോധ മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എന്നിവരുമായി കൂടിയാലോചിച്ചാണ് കെഎസ്‌ഐഡിസി നിർദേശം പരിഗണിച്ചത്. കെഎസ്‌ഐഡിസി 2022 ജൂണിൽ എഎഐ, ഡിജിസിഎ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി സാങ്കേതിക, സാമ്പത്തിക സാധ്യത പഠന റിപ്പോർട്ടും സമർപ്പിച്ചിരുന്നു.
കഴിഞ്ഞ നവംബറിൽ കെഎസ്‌ഐഡിസിക്ക് സൈറ്റ് അനുമതി നൽകാൻ പരിഗണിക്കുന്നതിനായി ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളെക്കുറിച്ചുള്ള സ്റ്റിയറിങ് കമ്മിറ്റിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഭൂമിയുടെ ലഭ്യത(എല്ലാ ബാധ്യതകളിൽ നിന്നും മുക്തമായത്), സ്വതന്ത്ര ഏജൻസിയുടെ ഇംപാക്ട് അസസ്മെന്റ് ഡാറ്റ പരിശോധന, ആഭ്യന്തര വരുമാന നിരക്ക് എന്നിവ കെഎസ്‌ഐഡിസിയിൽ നിന്ന് ആവശ്യപ്പെട്ടു. ഡിസംബർ മാസം കെഎസ്‌ഐഡിസിയിൽ നിന്ന് ഇവ ലഭ്യമായി. ഡിജിസിഎയുടെയും എഎഐയുടെയും അഭിപ്രായവും ലഭിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.
നിർദിഷ്ട വിമാനത്താവളത്തിൽ നിന്ന് 150 കിലോമീറ്ററിനുള്ളിലുള്ള എല്ലാ വിമാനത്താവളങ്ങളുടെയും ആഘാത വിലയിരുത്തൽ നടത്താനും മൂന്നാം കക്ഷിയെ ഉൾപ്പെടുത്തി ഇംപാക്റ്റ് ഡാറ്റ പരിശോധിക്കാനും വ്യോമയാന മന്ത്രാലയം കെഎസ്‌ഐഡിസിയോട് ആവശ്യപ്പെട്ടുവെന്നും കെഎസ്‌ഐഡിസി പദ്ധതി പ്രദേശത്തു പരിസ്ഥിതി ആഘാത വിലയിരുത്തൽ പഠനം നടത്തുന്ന പ്രക്രിയയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

