ബ്രഹ്മപുരം തീപ്പിടിത്തം: സര്‍ക്കാരിന് വിമര്‍ശനം; പിഴ ഈടാക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: ബ്രഹ്മപുരം സംഭവത്തില്‍ സര്‍ക്കാരില്‍ നിന്ന് 500 കോടി പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. സംസ്ഥാനത്തെ ഭരണനിര്‍വഹണത്തിലെ വീഴ്ച്ചയെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ എടുത്ത കേസില്‍ കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിമര്‍ശനം.

അതേസമയം, കൊച്ചിയിലെ വേനല്‍ മഴയിലെ വെള്ളത്തിന്റെ സാംപിള്‍ ശേഖരിക്കുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഗുരുതര വീഴ്ച പറ്റി എന്ന് വിമര്‍ശനം ഉയരുന്നു. ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആദ്യമഴയുടെ സാമ്പിള്‍ ശഖരിച്ചില്ലെന്നാണ് വിമര്‍ശനം. എന്നാല്‍, പ്രോട്ടോക്കോള്‍ പ്രകാരം സാമ്പിള്‍ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വാദം.

മഴയില്‍ ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ടതിന്റെ ഉത്തരവാദിത്വം മലിനീകരണ നിയന്ത്രണ ബോര്‍ഡിനാണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിലപാട്. ആദ്യമഴയുടെ സാമ്പിള്‍ ശേഖരിച്ചിട്ടില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിക്കുന്നത്. ബ്രഹ്മപുരത്തിന് സമീപത്തെ ജലാശയങ്ങളില്‍ നിന്നുള്ള സാമ്പിള്‍ ശേഖരിച്ചതും മഴയ്ക്ക് മുമ്പാണ്.