ബാംഗ്ലൂരിന് നാലാം തോല്‍വി

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂരിന് നാലാം തോല്‍വി. 10 വിക്കറ്റിനാണ് യുപി വാരിയേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 19.3 ഓവറില്‍ 138 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി 13 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 139 റണ്‍സെടുത്തു. 47 പന്തില്‍ നിന്ന് 96 റണ്‍സെടുത്ത അലീസ ഹീലിയാണ് യുപിയുടെ ടോപ് സ്‌കോറര്‍. യുപിയുടെ ദേവിക വൈദ്യ 31 പന്തില്‍ നിന്ന് 36 റണ്‍സ് നേടി. യുപിക്ക് വേണ്ടി സോഫി എക്ലസ്റ്റന്‍ നാലു വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റിങ് ലഭിച്ച ബാംഗ്ലൂരിന് നാലാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ വിക്കറ്റ് നഷ്ട്ടമായി. സോഫി ഡിവൈനും എലിസ് പെറിയും നന്നായി ബാറ്റ് ചെയ്‌തെങ്കിലും എക്ലസ്റ്റന്‍ ഡിവൈനെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ത്തു. ഡിവൈന്‍ 24 പന്തില്‍ 36 റണ്‍സെടുത്തു. എലിസ് പെറി 39 പന്തില്‍ 52 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി തുടക്കം മുതല്‍ ആക്രമിച്ചു. 18 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 96 റണ്‍സാണ് ഹീലി നേടിയത്. ഏഴ് ബോളര്‍മാരെ സ്മൃതി പരീക്ഷിച്ചെങ്കിലും കൂട്ടുകെട്ട് തകര്‍ക്കാന്‍ കഴിഞ്ഞില്ല.