പത്ത് ലക്ഷം പേരുടെ കൊവിഡ് വാക്സിനേഷൻ ചെലവുകൾ വഹിക്കുമെന്ന് ആമസോൺ

ഡൽഹി: ഇന്ത്യയിലുടനീളം പത്ത് ലക്ഷം പേരുടെ കൊവിഡ് വാക്സിനേഷൻ ചെലവുകൾ വഹിക്കുമെന്ന് പ്രഖ്യാപിച്ച് ഇ-കൊമേഴ്സ് ഭീമനായ ആമസോൺ. 2.5 ബില്യൺ ഡോളർ (ഏകേദശം 18000 കോടി രൂപ) ആയിരിക്കും ആമസോൺ ഇതിനായി ചെലവഴിക്കുക. ആഗോളത്തലത്തിൽ ജീവനക്കാർക്ക് നൽകാൻ വകയിരുത്തി വച്ച തുകയ്ക്ക് തുല്യമായ തുകയായിരിക്കും കമ്പനി ചെലവഴിക്കുക. പ്രത്യേക ബോണസ്, ഇൻസെൻറ്റീവ്സ് എന്നീ ഗണത്തിൽ 2.5 ഡോളർ ആണ് കമ്പനി നീക്കിവച്ചിരിക്കുന്നത്.

എന്നിരുന്നാലും ജീവനക്കാർക്കും കച്ചവർക്കാർക്കും അവരുടെ കുടുംബത്തിനും വാക്സിനേഷൻ നൽകുന്നതിന് എത്ര തുക വകയിരുത്തി വച്ചിട്ടുണ്ടെന്ന് ആമസോൺ വ്യക്തമാക്കിയിട്ടില്ല അതേസമയം ആഗോളത്തലത്തിൽ കൊവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 11.5 ബില്യൺ ഡോളർ ആണ് കമ്പനി വകയിരുത്തിയിട്ടുള്ളത്.കമ്പനിയിൽ ജോലി ചെയ്യുന്നവരുടെയും കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നവരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് സൗജന്യമായി വാക്സിനേഷൻ നൽകാൻ തീരുമാനിച്ചതെന്ന് ആമസോൺ ഇന്ത്യ മാനേജർ അമിത് അഗർവാൾ പറഞ്ഞു.

കഴിഞ്ഞ ഒരു വർഷമായി കമ്പനിയുമായി പ്രവർത്തിക്കുന്ന വിൽപ്പനക്കാർക്കാണ് സൗജന്യ വാക്സിനേഷൻ ലഭിക്കുക.പ്രമുഖ ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് എല്ലാ വിൽപ്പനക്കാർക്കും അവരുടെ ജീവനക്കാർക്കും ആമസോൺ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിരുന്നു.പകർച്ചവ്യാധിയെ തുടർന്നുണ്ടായ വെല്ലുവിളികളെ നേരിടാൻ ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് കമ്പനി ഫീസ് ഇളവ് പ്രഖ്യാപിച്ചിരുന്നു.