കേരളം പൊള്ളും; വടക്കന്‍ കേരളത്തില്‍ താപതരംഗമെന്ന് മുന്നറിയിപ്പ്

കൊച്ചി: കേരളത്തില്‍ ചൂട് കൂടുന്നു. കണ്ണൂരും കാസര്‍ഗോഡും ഇന്ന് ചൂട് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ പോകുമെന്നാണ് വിവരം. ഞായറാഴ്ച വരെ വടക്കന്‍ കേരളത്തില്‍ താപതരംഗ സമാനമായ ചൂട് അനുഭവപ്പെടും. വെള്ളിയാഴ്ച വടക്കന്‍കേരളത്തിലും മംഗളൂരുവിലും ആയിരുന്നു രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന താപനില. കേരളത്തില്‍ ദുരന്ത നിവാരണ വകുപ്പിന്റെ ചുമതലയിലുള്ള നൂറോളം ഓട്ടമാറ്റിക് താപമാപിനികളില്‍ 48 എണ്ണത്തിലും വെള്ളിയാഴ്ച ഒരുമണിയോടെ താപനില 36 ഡിഗ്രി കടന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ 41. 3 ഡിഗ്രി ചൂട് രേഖപ്പെടുത്തി.

അതേസമയം, മാര്‍ച്ച് 10 വരെ ശരാശരി താപനില പതിവിലും 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു നില്‍ക്കും. മാര്‍ച്ച് രണ്ടാം വാരത്തോടെ വേനല്‍മഴ ലഭിച്ചു തുടങ്ങുമെന്നാണു പ്രതീക്ഷ. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില 36 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് സാധാരണ വേനല്‍ച്ചൂടിനെക്കാള്‍ 3 മുതല്‍ 5 വരെ ഡിഗ്രി അധികമാണ്. പാലക്കാട് ഇന്നലെ ഉയര്‍ന്ന താപനില 38.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കോഴിക്കോട് 35.2, കൊച്ചി 33.4, ആലപ്പുഴ 34.2, തിരുവനന്തപുരം 32.8 എന്നിങ്ങനെയായിരുന്നു ഉയര്‍ന്ന താപനില. മൂന്നാറില്‍ 22.91 ഡിഗ്രി സെല്‍ഷ്യസ് ഇന്നലെ രേഖപ്പെടുത്തി. രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. നിര്‍ജലീകരണവും സൂര്യാതപവും ഉണ്ടാകാതെ ശ്രദ്ധിക്കണം. പുറത്ത് ജോലി ചെയ്യുന്നവര്‍ വെയില്‍ അധികമുള്ള സമയം ഒഴിവാക്കി ജോലിസമയം ക്രമീകരിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. എന്നാല്‍, കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.

അതിനിടെ, ഉത്തരേന്ത്യയിലും താപതരംഗങ്ങള്‍ രൂപപ്പെടുമെന്ന് മുന്നറിയിപ്പുണ്ട്. ഗോതമ്ബും മറ്റ് റാഗി വിളകളും വളരുന്ന കാലമായതിനാല്‍ കര്‍ഷകര്‍ക്കും തിരിച്ചടിയാണ്.