തകര്‍ന്നടിഞ്ഞ് ഓസീസ്; ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

നാഗ്പൂര്‍: ഓസ്‌ട്രേലിയ്‌ക്കെതിരായുള്ള ആദ്യ ടെസ്റ്റിലെ മൂന്നാം ദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. രണ്ടാം ഇന്നിംഗ്സില്‍ ഓസീസിനെ 91 റണ്‍സിനാണ് ഇന്ത്യ പുറത്താക്കിയത്. ഒരു ഇന്നിംഗ്സിനും 132 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം.

മൂന്നാം ദിനമായ ഇന്ന് നേരത്തെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. 79 കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓള്‍ ഔട്ടായി. രണ്ടാം ഇന്നിംഗ്സില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ക്ക് കടുത്ത പരീക്ഷണമാണ് ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ നിന്ന് നേരിടേണ്ടി വന്നത്. ആര്‍ അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ നേടി ഇന്ത്യന്‍ വിജയത്തിന് വഴിയൊരുക്കി. ജഡേജ- ഷമി എന്നിവര്‍ രണ്ടും അക്സര്‍ പട്ടേല്‍ ഒന്നും വിക്കറ്റ് വീഴ്ത്തി.

ആദ്യ ടെസ്റ്റിലെ വിജയത്തോടെ നാലു മത്സരങ്ങളുള്ള പരമ്ബരയില്‍ ഇന്ത്യ 1- 0ന് മുന്നിലെത്തിയിരിക്കുകയാണ്. ആദ്യ ഇന്നിംഗ്സില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായി 223 റണ്‍സിന്റെ ലീഡ് ഇന്ത്യ നേടിയിരുന്നു. ക്യാപ്ടന്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറി (120) ആണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബാറ്റിംഗില്‍ അര്‍ദ്ധ സെഞ്ച്വറിയും (70) രണ്ട് ഇന്നിംഗ്സിലുമായി ഏഴു വിക്കറ്റ് നേടുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് പ്‌ളേയര്‍ ഒഫ് ദി മാച്ച്.