ത്രിപുരയില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ തിരഞ്ഞെടുപ്പ് ധാരണ; സഖ്യമുണ്ടാകില്ല

അഗര്‍ത്തല: ത്രിപുരയില്‍ ബി ജെ പി വിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ധാരണയുണ്ടാക്കുമെന്നും എന്നാല്‍, കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ലെന്നും യെച്ചൂരിയും കാരാട്ടും പങ്കെടുത്ത യോഗത്തില്‍ ധാരണയായി.

അതേസമയം, സംസ്ഥാനത്തിന്റെ നിലപാട് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഒരു ശതമാനം വോട്ട് വ്യത്യാസം മാത്രമേ ഉണ്ടായുള്ളൂ. അതിനാല്‍ കോണ്‍ഗ്രസിന്റെയും തിപ്ര മോത്ത പാര്‍ട്ടിയുടെയും പിന്തുണയുണ്ടെങ്കില്‍ ഭരണം നേടാമെന്നതാണ് സിപിഎമ്മിന്റെ വിലിരുത്തല്‍. എന്നാല്‍, ഇരുപത് സീറ്റില്‍ ശക്തിയുള്ള തിപ്ര മോത പാര്‍ട്ടി ഇരട്ടിയിലധികം സീറ്റുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, കോണ്‍ഗ്രസ് മൂന്നക്കം കടന്നാല്‍ 2004, 2009 മാതൃകയില്‍ മുന്നണികള്‍ ഉണ്ടായേക്കും. പൊതു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്ന് യെച്ചൂരി നേരത്തെ പറഞ്ഞിരുന്നു. ഭാരത് ജോഡോ യാത്ര, കോണ്‍ഗ്രസിന് ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്. പാര്‍ലമെന്റില്‍ മതേതര കക്ഷികളെ ഒരുമിപ്പിക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി സിപിഎം ആണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.