‘മെയ്ക്ക് ഇന്‍ ഇന്ത്യ’ ക്യാമ്‌ബെയിനിന്റെ പ്രധാന പങ്കാളിയാവാന്‍ ഫ്രാന്‍സ്‌

ഡല്‍ഹി: ഫ്രാന്‍സിനെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ ക്യാമ്‌ബെയിനിന്റെ പ്രധാന പങ്കാളിയാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് ഫ്രഞ്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവല്‍ ബോണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കും. പദ്ധതിയില്‍ പങ്കാളിയായി കൊണ്ട് യുദ്ധ വിമാനങ്ങളുടെയും അന്തര്‍വാഹിനികളുടെയും രൂപകല്പനയിലും നിര്‍മ്മാണത്തിലും ഇന്ത്യയുമായി കൈകോര്‍ക്കാനാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്നത്.

ഇന്ന് നടക്കുന്ന 36-ാമത് ഇന്ത്യ-ഫ്രാന്‍സ് ചര്‍ച്ചയില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഫ്രഞ്ച് പ്രതിനിധി സംഘത്തെ ഇമ്മാനുവല്‍ ബോണും നയിക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായും ബോണ്‍ കൂടിക്കാഴ്ച നടത്തും. വിശാലമായ ഉഭയകക്ഷി ബന്ധവും, ആഗോള വിഷയങ്ങളും യോഗത്തില്‍ ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യും.

അതേസമയം, തദ്ദേശീയമായ ഇരട്ട എഞ്ചിന്‍ യുദ്ധവിമാനങ്ങള്‍ക്ക് കരുത്തേകാന്‍ വിമാന എഞ്ചിനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യ കൈമാറാനും, ഭാവി യുദ്ധവിമാനങ്ങള്‍ക്കും ഗതാഗത പ്ലാറ്റ്ഫോമുകള്‍ക്കുമായി അടുത്ത തലമുറ ഉയര്‍ന്ന പവര്‍ഡ് മിലിട്ടറി, സിവിലിയന്‍ എഞ്ചിനുകള്‍ രൂപകല്‍പ്പന ചെയ്യാനും വികസിപ്പിക്കാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്. ഗുജറാത്തിലെ വഡോദരയില്‍ സി 295 എന്ന തന്ത്രപരമായ ഗതാഗത വിമാനം നിര്‍മ്മിക്കാന്‍ ടാറ്റ ഗ്രൂപ്പ് ഇതിനകം എയര്‍ബസുമായി സഹകരിച്ചിട്ടുണ്ട്.