ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കാലം ചെയ്തു

വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കാലം ചെയ്തു. 95 വയസായിരുന്നു. എട്ട് വര്‍ഷത്തോളം കത്തോലിക്കാ സഭയെ നയിച്ച ശേഷം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു അ്‌ദ്ദേഹം. ഏറെനാളായി അസുഖബാധിതനായിരുന്നതിനാല്‍ ആരോഗ്യനില കുറച്ചു ദിവസങ്ങളായി തീരെ മോശമായിരുന്നു. വത്തിക്കാനിലെ മതേര്‍ എക്ലെസിയാ മൊണാസ്ട്രിയില്‍ ഇന്ന് രാവിലെ 9.34നായിരുന്നു അന്ത്യമെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി അറിയിച്ചു.

മാര്‍പാപ്പ എന്നറിയപ്പെട്ട ബെനഡിക്ട് പതിനാറാമന്‍ ധാര്‍മികതയുടെ കാവലാള്‍ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടര്‍ന്ന് പോപ്പ് എമിരറ്റസ് എന്ന പദവിയോടെ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയില്‍ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. ജോസഫ് റാറ്റ്‌സിംഗര്‍ എന്നായിരുന്നു പേര്. 1927 ഏപ്രില്‍ 16ന് ജര്‍മ്മനിയിലെ ബവേറിയയിലാണ് ജനനം. പതിനാറാം വയസില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മന്‍ വ്യോമസേനയില്‍ സഹായിയായി. അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലകപ്പെട്ട് യുദ്ധത്തടവുകാരനാവുകയും തുടര്‍ന്ന് മോചിതനായ ശേഷം റാറ്റ്‌സിംഗര്‍ സഹോദരനൊപ്പം സെമിനാരി ജീവിതം തുടങ്ങുകയുമായിരുന്നു. 1951ല്‍ വൈദികപ്പട്ടം ലഭിച്ചു. 1962ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ കൊളോണ്‍ ആര്‍ച്ച് ബിഷപ്പിന്റെ ഉപദേശകനായി. 1977ല്‍ മ്യൂണിക് ആര്‍ച്ച് ബിഷപ്പായി. ഇതേ വര്‍ഷം തന്നെ കര്‍ദ്ദിനാളും. 1981 നവംബറില്‍ കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ വിശ്വാസ തിരുസംഘത്തിന്റെ പ്രീഫെക്ടായി. ജനന നിയന്ത്രണം, സ്വര്‍വഗ്ഗ ലൈംഗികത തുടങ്ങിയ വിഷയങ്ങളില്‍ കടുത്ത നിലപാടെടുത്തു.

അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ അദ്ദേഹം ന്യൂയോര്‍ക്കിലെ ജൂത സിനഗോഗിലെത്തിയതും ചരിത്ര സംഭവമായി. ഓര്‍ത്തഡോക്‌സ്, പ്രൊട്ടസ്റ്റെന്റ്, ജൂത, ബുദ്ധ, ഇസ്ലാം മത നേതൃത്വവുമായി അടുപ്പം പുലര്‍ത്തിയ മാര്‍പ്പാപ്പയായിരുന്നു ബനഡിക്ട് പതിനാറാമന്‍. ക്രിസ്തുവുമായുള്ള സൗഹൃദമെന്നതായിരുന്നു ബനഡിക്ട് പതിനാറാമന്റെ പ്രബോധനങ്ങളുടെ കാതല്‍.