ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഗാന്ധിനഗറില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്യും. 25 ഓളം മന്ത്രിമാരും അദ്ദേഹത്തോടൊപ്പം അധികാരമേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അടക്കമുള്ള കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും.

അതേസമയം, ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം സന്യാസികളും, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കര്‍ണാടക മുഖ്യമന്ത്രി ബൊസവരാജ് ബൊമ്മെ, മഹാരാഷ്ട്ര മുഖ്യമന്ത്രി എക്‌നാഥ ഷിന്‍ഡെ, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കും. പ്രധാനമന്ത്രിയടക്കമുള്ള വിവിഐപികള്‍ക്ക് പ്രധാന വേദിയുടെ വലതുവശത്തായിട്ടാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. എല്ലാ സമുദായങ്ങളില്‍പ്പെട്ട ആളുകളും സദസിലുണ്ടാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

തുടര്‍ച്ചയായ രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. അഹമ്മദാബാദിലെ ഗട്ടോല്‍ദിയ നിയോജക മണ്ഡലത്തില്‍ നിന്ന് 1.92 ലക്ഷം വോട്ടുകള്‍ക്കാണ് ഭൂപേന്ദ്ര പട്ടേല്‍ വിജയിച്ചത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം നേരത്തെ മുഖ്യമന്ത്രി പദം രാജി വച്ചിരുന്നു.