വിഴിഞ്ഞം സംഘർഷം; കേരളത്തിൽ അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത തരത്തിൽ ആസൂത്രിതനീക്കം ഉണ്ടായതായി മന്ത്രി പി രാജീവ്

കൊച്ചി: വിഴിഞ്ഞം സംഘർഷത്തിൽ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ്. കേരളത്തിൽ അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത തരത്തിൽ ആസൂത്രിതനീക്കം വിഴിഞ്ഞം അക്രമത്തിന് പിന്നിൽ ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.

സ്വാഭാവികമായ സംഘർഷമല്ല ഉണ്ടായത്. പൊലീസ് സ്റ്റേഷൻ കത്തിക്കണം എന്ന് ചില പുരോഹിതർ പറയുന്ന വീഡിയോകൾ കണ്ടിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ രീതിയിലല്ല ഈ വിഷയത്തെ സമീപിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം പദ്ധതി ഇന്ത്യയുടെ തന്നെ സാമ്പത്തിക വികസനത്തിൽ നിർണായകമാണ്. ഇതിനായി ആരെയും കുടിയൊഴിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. കടലാക്രമണത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് കേരളത്തിൽ മറ്റെങ്ങുമില്ലാത്ത തരത്തിലുള്ള വാടകനിരക്കാണ് നൽകിയിരിക്കുന്നത്. സർക്കാരിന്റെ കൈവശമുണ്ടായിരുന്ന സ്ഥലം ഫ്ളാറ്റുകൾ നിർമ്മിക്കുന്നതിന് മുഖ്യമന്ത്രി മുൻകൈയെടുത്ത് കൈമാറി. അതിന്റെ പ്രവർത്തനങ്ങളിലേക്ക് കടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

വളരെ കർക്കശമായ സമീപനം സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടപ്പോഴും സർക്കാർ തുറന്ന മനസ്സോടെയാണ് പ്രവർത്തിച്ചത്. പ്രശ്‌നം ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിച്ചു. പൊലീസ് വളരെയധികം സംയമനം പാലിക്കുന്നുണ്ടെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു.