ചരിത്രത്തിൽ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തമന്ത്രിയാണ് പിണറായി വിജയൻ; രൂക്ഷവിമർശനവുമായി പി കെ കൃഷ്ണദാസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ നിർവാഹകസമിതി അംഗം പികെ കൃഷ്ണദാസ്. ചരിത്രത്തിൽ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തമന്ത്രിയാണ് പിണറായി വിജയനെന്ന് വിഴിഞ്ഞം സംഭവത്തിലൂടെ തെളിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. 50 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് പൊലീസ് സ്റ്റേഷന് നേരെ ആക്രമണം നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിഴിഞ്ഞം കലാപത്തിന് കാരണം സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പും സമ്പൂർണ പരാജയമായതാണ്. കലാപകാരികൾക്ക് മുമ്പിൽ കൈകെട്ടി നിൽക്കുന്ന പൊലീസ് കേരളത്തിന് നാണക്കേടാണ്. ക്രമസമാധാനം ഉറപ്പുവരുത്താൻ കഴിവില്ലെങ്കിൽ ദുരഭിമാനം വെടിഞ്ഞ് കേന്ദ്രസേനയെ ഏൽപ്പിക്കാൻ പിണറായി വിജയൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കലാപം നടക്കുമ്പോൾ ചർച്ച നടത്തുകയല്ല കലാപം അടിച്ചമർത്തുകയാണ് വേണ്ടത്. സമരക്കാരും സർക്കാരിലെ ഒരു വിഭാഗവും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന സംശയമുണ്ട്. വിഴിഞ്ഞത്ത് രഹസ്യാന്വേഷണ വിഭാഗം ദയനീയമായി പരാജയപ്പെട്ടു. 144 പ്രഖ്യാപിക്കണ്ടായെന്ന് കളക്ടർ പറഞ്ഞത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം. ശബരിമല പ്രക്ഷോഭ സമയത്ത് നാമം ജപിച്ചവരെ പോലും ക്രൂരമായി തല്ലിചതച്ച പൊലീസാണ് കേരളത്തിലുള്ളത്. വിഴിഞ്ഞത്ത് കലാപം നടത്തിയവർക്ക് സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.