‘റിച്ചാര്‍ലിസന്റെ ഗോള്‍ പോലെ മയക്കു മരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ ലക്ഷ്യം കാണാം’: മന്ത്രി എം.ബി രാജേഷ്‌

തിരുവനന്തപുരം: ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ കണ്ട ഏറ്റവും മികച്ച ഗോള്‍ സെര്‍ബിയക്കെതിരെ ബ്രസീലിന്റെ റിച്ചാര്‍ലിസണ്‍ നേടിയ ഗോളായിരുന്നെന്നും റിച്ചാര്‍ലിസന്റെ അക്രോബാറ്റിക് ഗോള്‍ പോലെ നമുക്കും മയക്കു മരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ ലക്ഷ്യം കാണാമെന്നും ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത് മന്ത്രി എം.ബി രാജേഷ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

റിച്ചാര്‍ലിസണ്‍ പറയുന്നത് കേള്‍ക്കുക. ‘എന്റെ തെരുവില്‍ മയക്കുമരുന്ന് വില്‍പ്പനക്കാര്‍ ഏറെയുണ്ടായിരുന്നു. കൂട്ടുകാരില്‍ പലരും ആ വഴിക്ക് പോയി. എളുപ്പത്തില്‍ കൂടുതല്‍ പണം കിട്ടുമായിരുന്നു അവര്‍ക്ക്. എനിക്കതിന് കഴിഞ്ഞില്ല. ആ പണം എന്നെ ഭ്രമിപ്പിച്ചതുമില്ല. ഞാന്‍ ചോക്ലേറ്റും ഐസ്‌ക്രീമും വിറ്റുനടന്നു. ഇടദിവസങ്ങളില്‍ കാറുകള്‍ കഴുകി. പട്ടിണിയാണെങ്കിലും അതെന്നെ വിഷമിപ്പിച്ചില്ല’ മയക്കുമരുന്ന് ലഹരിയെ ഫുട്‌ബോള്‍ ലഹരി കൊണ്ട് അതിജീവിച്ച റിച്ചാര്‍ലിസണെ മാതൃകയാക്കാം. റിച്ചാര്‍ലിസന്റെ അക്രോബാറ്റിക് ഗോള്‍ പോലെ നമുക്കും മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ ലക്ഷ്യം കാണാം.