ബോളിവുഡില്‍ തിളങ്ങി ‘ഒടിയന്‍’

2018 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘ഒടിയന്റെ’ ഹിന്ദി പതിപ്പ് ഏറ്റടെുത്ത് ആരാധകര്‍. ചിത്രം ഇറങ്ങി എട്ട് ദിവസം പിന്നിടുമ്പോള്‍ ഇതുവരെ 62ലക്ഷം പേര്‍ കണ്ടു കഴിഞ്ഞു. പെന്‍ മൂവിസാണ് ‘ഒടിയന്‍’ ഹിന്ദി പതിപ്പിന്റെ വിതരണാവകാശം നേടിയിരിക്കുന്നത്. ‘ഒടിയന്‍’ ചിത്രത്തിന്റെ അവകാശം പെന്‍ സിനിമാസ് ഏറ്റെടുത്തതില്‍ വളരെ സന്തോഷമുണ്ടെന്നും സിനിമയുടെ ക്രിയാത്മകതക്ക് കോട്ടം തട്ടാതെ തന്നെ അത് അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്നും ചിത്രത്തിന്റെ സംവിധായകന്‍ വി.എ ശ്രീകുമാര്‍ പറഞ്ഞു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിച്ച ചിത്രം, വടക്കന്‍ കേരളത്തില്‍ മാത്രം കേട്ടിട്ടുള്ള ഒടിയന്‍ എന്ന സങ്കല്‍പത്തെ ആധാരമാക്കിയാണ്. പ്രകാശ് രാജ്, മഞ്ജു വാര്യര്‍ തുടങ്ങിയവരും ഒടിയനില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ഒടിയന്‍ മാണിക്യന്‍’ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്ത്രത്തിലെത്തുന്നത്. 14 ഡിസംബര്‍ 2018-ലാണ് ഒടിയന്‍ റിലീസ് ചെയ്യുന്നത്. പ്രേക്ഷക പ്രീതി നേടിയ ചിത്രം ആദ്യ 14 ദിവസം കൊണ്ടുതന്നെ 54 കോടി രൂപ ആഗോളതലത്തില്‍ നേടി. ഇതോടെ മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച ബോക്‌സോഫീസ് ഹിറ്റ് ചിത്രമായി ഒടിയന്‍ ഇടം ചെയ്തിരുന്നു.

ഉത്തര്‍ പ്രദേശിലെ വാരണസിയിലാണ് ഒടിയന്റെ ചിത്രീകരണം ആരംഭിച്ചത്. പാലക്കാട്, തസ്രാക്ക്, ഉടുമലൈപ്പേട്ടൈ, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലൈമാക്സ് രംഗം ചിത്രീകരിക്കുവാന്‍ 25 ദിവസം വേണ്ടിവന്നു. പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.