ന്യൂഡൽഹി: കേരളത്തിനെതിരെയുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഗുണ്ടാരാജിനെക്കുറിച്ചാണെന്ന് യോഗി പറഞ്ഞതെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഉത്തർപ്രദേശിൽ നിലനിന്നിരുന്ന ഗുണ്ടാരാജ് അവസാനിപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞുവെന്നും ഇതാണ് യോഗി ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗി ആദിത്യനാഥ് നടത്തിയത് സിപിഎമ്മിനും സിപിഎം സർക്കാരിനും എതിരായ വിമർശനം ആണ്. യുപിയിൽ യോഗി ആദിത്യനാഥ് ഇല്ലാതാക്കിയ ഗുണ്ടാരാജ് കേരളത്തിൽ വന്നിരിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. കാൽ വെട്ടിയെടുത്ത് പട്ടാപ്പകൽ അക്രമികൾ സ്‌കൂട്ടറിൽ റോന്തുചുറ്റുന്ന കാഴ്ച നാം കണ്ടതാണ്. കഴിഞ്ഞ കാലങ്ങളിൽ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും കേരളം കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് അധ:പതിച്ചു എന്നതിന് ഉത്തമ ഉദാഹരണമാണിതെന്നും വി മുരളീധരൻ ചൂണ്ടിക്കാട്ടി.
യോഗി ആദിത്യനാഥ് ജമ്മുകശ്മീരിനെ പ്രതിപാദിക്കാൻ കാരണം അവിടെ നിലനിന്നിരുന്ന തീവ്രവാദമാണ്. ബംഗാളിലെ ഭരണത്തിൽ കേന്ദ്രമന്ത്രിക്ക് പോലും രക്ഷയില്ലെന്ന് നേരിട്ട് അനുഭവിച്ചതാണെന്നും മുരളീധരൻ വിശദമാക്കി. യോഗി കേരളത്തെ പഴിക്കുന്നുവെന്ന ആരോപണം ഉന്നയിക്കുന്നത് വീഴ്ചകളിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

