ന്യൂഡൽഹി: പ്രശസ്ത ഗായിക സന്ധ്യ മുഖർജി പത്മശ്രീ അവാർഡ് നിരസിച്ചു. ഡൽഹിയിലെ മുതിർന്ന ഉദ്യോഗസ്ഥനോട് സന്ധ്യ മുഖർജിയുടെ മകൾ സൗമി സെൻഗുപ്തയാണ് പത്മശ്രീ പുരസ്‌കാരം നിരസിക്കുന്നു എന്ന വിവരം അറിയിച്ചത്. സന്ധ്യ മുഖർജിയെ കേന്ദ്ര സർക്കാരിന്റെ ഉദ്യോഗസ്ഥൻ ടെലിഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് അവാർഡ് നിരസിച്ചതെന്ന് സൗമി സെൻഗുപ്ത വ്യക്തമാക്കി. 90-ാം വയസിൽ പത്മശ്രീ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെടുന്നത് എട്ട് പതിറ്റാണ്ട് നീണ്ട ആലാപന ജീവിതത്തെയും മുഖർജിയെയും അപമാനിക്കുന്നതാണെന്നാണ് സൗമി ഉദ്യോഗസ്ഥരെ അറിയിച്ചത്.
പത്മശ്രീ പുരസ്‌കാരം കൂടുതൽ അർഹിക്കുന്നത് ജൂനിയർ ആർട്ടിസ്റ്റിനാണ് അല്ലാതെ സന്ധ്യ മുഖർജിയ്ക്കല്ല. ഇതിനു പിന്നിൽ രാഷ്ട്രീയപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സൗമി പറഞ്ഞു. സന്ധ്യ മുഖർജിയുടെ തീരുമാനത്തെ നിരവധി പേർ പിന്തുണച്ചു. ബംഗാളിലെ പ്രശസ്ത ഗായികയാണ് സന്ധ്യ മുഖർജി. എസ് ഡി ബർമൻ, അനിൽ ബിശ്വാസ്, മദൻ മോഹൻ, റോഷൻ, സലിൽ ചൗധരി തുടങ്ങി നിരവധി പ്രശസ്ത സംഗീത സംവിധായകർക്കു വേണ്ടി സന്ധ്യ ഗാനം ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും, `ബംഗ ബിഭൂഷൺ’ അവാർഡും നേരത്തെ സന്ധ്യ മുഖർജിയ്ക്ക് ലഭിച്ചിട്ടുണ്ട്.

