കോവിഡ്; സംസ്ഥാനത്തെ എല്ലാ കോടതികളിലും തിങ്കളാഴ്ച്ച മുതൽ ഓൺലൈൻ സിറ്റിംഗ്

കൊച്ചി: സംസ്ഥാനത്തെ എല്ലാ കോടതികളിലും തിങ്കളാഴ്ച്ച മുതൽ ഓൺലൈൻ സിറ്റിംഗ്. ഹൈക്കോടതി ഉൾപ്പെടെയുള്ള എല്ലാ കോടതികളിലും ഓൺലൈൻ സിറ്റിംഗ് നടത്താനാണ് തീരുമാനം. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.

കോവിഡ് വൈറസ് വ്യാപനത്തിന്റെ ആദ്യതരംഗമുണ്ടായപ്പോൾ പ്രവർത്തിച്ച രീതിയിലായിരിക്കും കോടതികൾ പ്രവർത്തിക്കുന്നത്. ഒരു മാസത്തിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർന്നുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും.

അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുകയാണ്. ഇന്ന് 16,338 പേർക്കാണ കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂർ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂർ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസർഗോഡ് 371, വയനാട് 240 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,971 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,72,295 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,68,657 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 3638 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 545 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.