ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്; കോടികൾ നിക്ഷേപിച്ചത് സിനിമാ മേഖലയിൽ, എൻഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കുന്നു

നിലമ്പൂർ: നിലമ്പൂരിൽ ബിറ്റ്‌കോയിന് സമാനമായ ന്യൂജനറേഷൻ ക്രിപ്‌റ്റോ കറൻസി മോറിസ് കോയിനിന്റെ പേരിൽ വൻ പണപ്പിരിവ് നടന്നിരുന്നതായി കണ്ടെത്തൽ. മോറിസ് കോയിൻ എന്ന ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ കോടികളുടെ അനധികൃത നിക്ഷേപം സ്വീകരിച്ചതിന് ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷാദ് കളിയിടുക്കിലിന് എതിരെ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. പല നിർണായക വിവരങ്ങളും എൻഫോഴ്‌സ്‌മെന്റിന് ലഭിച്ചുവെന്നാണ് റിപ്പോർട്ട്. ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ ഇയാൾ പിരിച്ച പണം ചില സിനിമകളിൽ മുടക്കിയിട്ടുണ്ടെന്നാണ് വിവരം.

ഈ പണം സിനിമയിലേക്ക് നിക്ഷേപിക്കാൻ ശതകോടീശ്വരനായ വ്യവസായിയുടെ വിശ്വസ്തൻ ഇടനില നിന്നുവെന്നും ശതകോടീശ്വരൻ അറിയാതെ ഈ ഇടപാടുകൾ നടന്നുവെന്നും വിവരമുണ്ട്. അതിനാൽ തന്നെ പല സിനിമാക്കാരിലേക്കും അന്വേഷണം നീളാൻ സാധ്യതയുണ്ട്. അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ നിഷാദ് മൗറീഷ്യസിലേക്ക് കടന്നു കളഞ്ഞുവെന്നാണ് സൂചന.

അതേസമയം നടൻ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ വീട്ടിൽ കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു. ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന മേപ്പടിയാൻ എന്ന ചിത്രത്തിലെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് പരിശോധിക്കാനാണ് എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയത്. ഇഡി ഉദ്യോഗസ്ഥർ അഞ്ചു കോടിയുടെ കണക്കാണ് ഉണ്ണി മുകുന്ദനോട് ചോദിച്ചതെന്നാണ് റിപ്പോർട്ട്. ഇതിനെല്ലാം അദ്ദേഹം കൃത്യമായി മറുപടി നൽകിയതായാണ് വിവരം.

ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ കേസ് കേരളാ പോലീസും അന്വേഷഷിക്കുന്നുണ്ട്. ഏതാനും ദിവസങ്ങൽക്ക് മുൻപ് കേസിൽ ഒരാൾ അറസ്റ്റിലായിരുന്നു. ചാലാട് പഞ്ഞിക്കൽ റഷീദ മൻസിലിൽ മുഹമ്മദ് റനീഷിനെയാണ് കണ്ണൂർ സിറ്റി അസി. കമ്മിഷണർ പി.പി.സദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്. ഇറനീഷിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ കോടികളുടെ അനധികൃത ഇടപാടുകൾ കണ്ടെത്തുകയും ചെയ്തിരുന്നു.