കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് വേഗം കൂട്ടി പോലീസ്. കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയെയും നടൻ ദിലീപിനെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിവരം. വിയ്യൂർ ജയിലിൽ തടവിൽ കഴിയുകയാണ് പൾസർ സുനി. ഇയാളെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും ദീലീപിനെ ചോദ്യം ചെയ്യുകയെന്നാണ് വിവരം. ഇതിനായുള്ള നടപടിക്രമങ്ങളും പോലീസ് ആരംഭിച്ചു.
കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിൽ നിന്ന് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികളും മൊബൈൽ ഫോൺ അടക്കമുള്ള തൊണ്ടി മുതലുകളും പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ദിലീപും പൾസർ സുനിയും തമ്മിൽ അടുത്തബന്ധമുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാർ ആരോപിച്ചത്. തുടർന്നാണ് പോലീസ് പുതിയ നീക്കങ്ങളിലേക്ക് കടന്നത്.
പൾസർ സുനിയെ ചോദ്യം ചെയ്യാനായി പോലീസ് സംഘം കോടതിയിൽ അപേക്ഷ നൽകും. അതേസമയം കേസിൽ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

