ന്യൂയോർക്ക്: അമേരിക്കയിൽ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റ്. അമേരിക്കയിലെ ആറ് സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. നൂറിലധികം മരണങ്ങളാണ് ചുഴലിക്കാറ്റിനെ തുടർന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കെന്റക്കിൽ മാത്രം എഴുപതോളം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അർകൻസസ്, ഇല്ലിനോയിസ്, കെന്റക്കി, ടെന്നസി, മിസോറി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്.
വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി മുപ്പതിലേറെ തവണ അമേരിക്കയിൽ ചുഴലിക്കാറ്റ് വീശിയടിച്ചു. നിരവധി വീടുകൾ തകരുകയും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. ഇല്ലിനോയിസിലെ ഒരു ആമസോൺ വെയർഹൗസ് പൂർണമായി തകർന്ന് ആറു പേരാണ് മരണപ്പെട്ടത്. മെയ്ഫീൽഡിലെ മെഴുകുതിരി ഫാക്ടറി ചുഴലിക്കാറ്റിനെ തുടർന്ന് തകർന്നു. നിരവധി പേരാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം കെന്റക്കിയിൽ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

