രാജ്യത്തിന്റെ ധീരപുത്രന് യാത്രാമൊഴി; ബിപിന്‍ റാവത്തിനും പത്‌നിക്കും കണ്ണീര്‍ പൂക്കളര്‍പ്പിച്ച് മക്കളും കൊച്ചുമകനും

ന്യൂഡല്‍ഹി: കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച സംയുക്ത സേനാ മോധാവി ബിപിന്‍ റാവത്തിനും ഭാര്യ മധുലിക റാവത്തിനും അന്ത്യോപചാരമര്‍പ്പിച്ച് മക്കളും കൊച്ചുമകനും. ഒരേ ദിവസം തന്നെ അപ്രതീക്ഷിതമായി അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കൃതികയും തരിണിയും കണ്ട് നിന്നവര്‍ക്കെല്ലാം നൊമ്പരക്കാഴ്ചയായി.

ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച ബിപിന്‍ റാവത്തിന്റെയും മധുലികയുടെ ഭൗതികദേഹത്തില്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ എത്തി. കൂടാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമി, കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ഹരീഷ് സിങ് റാവത്ത്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ഡിഎംകെ നേതാക്കളായ എ.രാജ, കനിമൊഴി എന്നിവരുടെ സാന്നിധ്യവും ഉണ്ടായി. ഡല്‍ഹി ബ്രാര്‍ സ്‌ക്വയറിലാണ് ഇരുവരും അന്ത്യവിശ്രമം കൊള്ളുക.

‘വേദന നിറഞ്ഞ ഹൃദയത്തോടെ റാവത്തിനും ഭാര്യക്കും അവസാന ആദരം നല്‍കുന്നു. സാഹസികതയുടെയും ധീരതയുടെയും പ്രതീകമാണ് ജനറല്‍ ബിപിന്‍ റാവത്ത്. ഇത്ര നേരത്തേയുള്ള അദ്ദേഹത്തിന്റെ വിയോഗം ദൗര്‍ഭാഗ്യകരമാണ്’- അമിത് ഷാ ട്വീറ്റ് ചെയ്തു.