ഒമൈക്രോണ്‍ വ്യാപിച്ചാല്‍ ലോകരാജ്യങ്ങള്‍ നേരിടേണ്ടി വരിക അതീവ ഗുരുതരമായ പ്രത്യാഘാതം; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ജനീവ: ഒമൈക്രോണ്‍ വ്യാപനം നടന്നു കഴിഞ്ഞാല്‍ ലോകരാജ്യങ്ങള്‍ നേരിടേണ്ടി വരുന്നത് അതീവ ഗുരുതരമായ പ്രത്യാഘാതമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അഭ്യൂഹങ്ങള്‍ പലതുണ്ടെങ്കിലും ഒമൈക്രോണിന്റെ ആക്രമണം മുന്‍കൂട്ടി പ്രവചിക്കാനാവില്ലെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ശരീരത്തിന്റെ പ്രതിരോധ പ്രതികരണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനും കൂടുതല്‍ സംക്രമണം നടത്താനും സാധിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ കാനഡയില്‍ രണ്ടുപേരില്‍ സ്ഥിരീകരിച്ചു. നൈജീരിയയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കാണ് ഒന്റാരിയോയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് കാനഡ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, നൈജീരിയ ഇതില്‍ ഉള്‍പ്പെട്ടിരുന്നില്ല. യാത്രാവിലക്ക് ഉള്‍പ്പെടെ വിവിധ പ്രതിരോധ മാര്‍ഗങ്ങള്‍ പരിഗണിച്ചുവരികയാണെന്ന് കാനഡ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി പ്രസ്താവനയിലൂടെ അറിയിച്ചു.

ഓസ്ട്രേലിയയില്‍ രണ്ട് പേര്‍ക്കും ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ശനിയാഴ്ച തിരികെയെത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഇരുവരും കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിരവധി രാജ്യങ്ങള്‍ സൗത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.