കനത്ത മഴ; തിരുപ്പതിയില്‍ വെള്ളപ്പൊക്കത്തില്‍ നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങിക്കിടക്കുന്നു

അമരാവതി: ആന്ധ്രാപ്രദേശിലുണ്ടായ കനത്ത മഴയില്‍ നൂറുകണക്കിന് ഭക്തര്‍ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പതിയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ശക്തമായ മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് ക്ഷേത്രം അടച്ചതായി തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ അറിയിച്ചു. ക്ഷേത്ര ദര്‍ശനത്തിനെത്തിയ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയിരിക്കുകയാണ്. തീര്‍ത്ഥാടകര്‍ക്ക് തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ സൗജന്യ ഭക്ഷണവും താമസത്തിനുമുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.

തിരുമലക്കുന്നുകളിലെ പ്രധാന ക്ഷേത്രത്തോട് ചേര്‍ന്നുള്ള നാല് മാട തെരുവുകളും വൈകുണ്ഠം ക്യൂ കോംപ്ലക്സും വെള്ളത്തിനടിയിലായതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ക്ഷേത്ര പരിസരത്ത് കെട്ടിക്കിടക്കുന്ന വെള്ളം പുറത്തേക്ക് കളയാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഴയും മണ്ണിടിച്ചിലും കാരണം പ്രധാന പാതകള്‍ എല്ലാം അടച്ചതായി തിരുമല തിരുപ്പതി ദേവസ്ഥാനം ചെയര്‍മാന്‍ വൈ വി സുഭാ റെഡ്ഡി അറിയിച്ചു. രണ്ട് ദിവസത്തേക്ക് പാത അടക്കുമെന്ന് അറിയിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

മഴയെ തുടര്‍ന്ന്, തിരുപ്പതിയിലേക്കുള്ള ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. തിരുപ്പതി വിമാനത്താവളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. റെനിഗുണ്ട വിമാനത്താവളത്തിലേക്കാണ് ഈ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിട്ടുള്ളത്. ഹൈദരബാദ് തിരുപ്പതി ഇന്‍ഡിഗോ വിമാനം ബെംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടിട്ടുണ്ട്. കാല്‍നടയായി ക്ഷേത്രത്തിലേക്ക് എത്തുന്നതിനുള്ള വഴിയും അടച്ചു. കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് ആന്ധ്രാപ്രദേശില്‍ കനത്ത മഴയും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.