കങ്കണയുടെ പരാമർശങ്ങൾ വിഡ്ഢിത്തം; കുറച്ചു കൂടി ചരിത്രം വായിക്കേണ്ടതായുണ്ടെന്ന് ശശി തരൂർ

ന്യൂഡൽഹി: ബോളിവുഡ് താരം കങ്കണ റണൗട്ടിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം പി ശശി തരൂർ. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ടാണ് ശശി തരൂർ കങ്കണയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. കങ്കണയുടെ പരാമർശങ്ങൾ വിഡ്ഢിത്തമാണെന്നും കങ്കണ കുറച്ചു കൂടി ചരിത്രം വായിക്കേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കങ്കണ പറയുന്നത് മഹാത്മാഗാന്ധി ബ്രിട്ടീഷുകാരോട് സ്വാതന്ത്ര്യം യാചിച്ചു വാങ്ങി എന്നാണ്. നിങ്ങളുടെ നിയമം അനീതിയാണെന്നും അതിനാൽ താൻ അത് ലംഘിക്കുകയാണെന്നും ബ്രിട്ടിഷുകാരോട് പറഞ്ഞ മഹാത്മാഗാന്ധി സ്വാതന്ത്ര്യം യാചിക്കുകയായിരുന്നുവെന്നാണ് കങ്കണ കരുതുന്നതെങ്കിൽ, അവർ ചരിത്രം കുറച്ചു കൂടി പഠിക്കാൻ തയ്യാറാകണമെന്ന് തരൂർ വ്യക്തമാക്കി. കങ്കണയ്ക്ക് ഇക്കാര്യങ്ങളെ കുറിച്ച് വലിയ ധാരണയൊന്നുമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നെ ശിക്ഷിക്കണമെങ്കിൽ ശിക്ഷിച്ചോളൂ എന്ന് പറയുന്നത് ഒരു യാചകന്റെ ശബ്ദമാണോയെന്നാണ് തരൂർ ചോദിക്കുന്നത്.

ഒരു ലാത്തിചാർജിനിടയിലാണ് ലാലാ ലജ്പത് റായ് കൊല്ലപ്പെടുന്നത്. ഒരു അഹിംസാ സമരത്തിനിടയിൽ അദ്ദേഹത്തിന്റെ തല തല്ലിപൊളിക്കുകയായിരുന്നു.െ തോക്കുമായി ഒരാളെ കൊല്ലാൻ പോയിട്ട് മരിച്ചുവീഴുന്നതിലും ധീരമായ മരണമായിരുന്നു ലാലാ ലജ്പത് റായിയുടേതെന്നും അപാരമായ മനക്കരുത്തിന്റെയും ആർജവത്തിന്റെയും ധൈര്യത്തിന്റെയും മുന്നേറ്റമായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യസമരമെന്നും അദ്ദേഹം വിശദീകരിച്ചു. 1947 ൽ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ലെന്നായിരുന്നു കങ്കണ പറഞ്ഞത്. ബ്രിട്ടീഷുകാരുടെ ഭിക്ഷയായിരുന്നു അതെന്നും രാജ്യത്തിന് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്നുമായിരുന്നു കങ്കണയുടെ പരാമർശം.