ശബരിമലയിൽ അരവണ പ്രസാദത്തിനും അപ്പം നിർമ്മാണത്തിനും ഉപയോഗിക്കുന്നതിനായി ഹലാൽ മുദ്ര പതിപ്പിച്ച ശർക്കര പാക്കറ്റുകൾ; വിവാദം കനക്കുന്നു

പത്തനംതിട്ട: ശബരിമലയിൽ പുതിയ വിവാദം. ശബരിമലയിൽ അരവണ പ്രസാദത്തിനും അപ്പം നിർമ്മാണത്തിനും ഉപയോഗിക്കുന്നതിനായി ഹലാൽ മുദ്ര പതിപ്പിച്ച ശർക്കര പാക്കറ്റുകൾ എത്തിച്ചതാണ് പുതിയ വിവാദത്തിന് വഴിതെളിച്ചിരിക്കുന്നത്. സ്വകാര്യ കമ്പനികളിൽ നിന്നാണ് ദേവസ്വം ബോർഡ് ശബരിമലയിലേക്ക് ശർക്കര വാങ്ങുന്നത്. ഹലാൽ മുദ്ര പതിപ്പിച്ച ശർക്കര പാക്കറ്റുകളാണ് പമ്പയിലും സന്നിധാനത്തുമുള്ള ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്നത്. പുളിപ്പ് ബാധിച്ച് ഉപയോഗശൂന്യമായ ശർക്കര ശബരിമലയിലെ ഗോഡൗണിൽ നിന്നും തിരിച്ചെടുത്തപ്പോഴാണ് ചാക്കിൽ ഹലാലെന്ന് ഇംഗ്ലീഷിൻ രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടതെന്നാണ് വിവരം.

സ്വകാര്യ കമ്പനിക്കാണ് ശബരിമലയിൽ ശർക്കര എത്തിക്കുന്നതിനുള്ള ടെൻഡർ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം കരാർ ഏറ്റെടുത്തിരുന്ന അതേ സ്വകാര്യ കമ്പനി തന്നെയാണ് ഈ വർഷവും ടെൻഡർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഉപയോഗിക്കാതെ ബാക്കി വന്ന ഹലാൽ മുദ്ര പതിപ്പിച്ച പഴകിയ ശർക്കര ദേവസ്വം ബോർഡ് ലേലത്തിലൂടെ മറിച്ച് വിറ്റെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

ശബരിമലയിലെ അപ്പം-അരവണ പ്രസാദത്തിൽ ഹലാൽ ശർക്കര ഉപയോഗിച്ച ദേവസ്വം നടപടിക്കെതിരെ വിമർശനവമായി ഹിന്ദു ഐക്യവേദി രംഗത്തെത്തി. ഹലാൽ ഉത്പന്നങ്ങൾ ഉപയോഗിച്ച് പ്രസാദം നിർമ്മിക്കുന്നത് ഭക്തരോടും ദേവനോടുമുള്ള വെല്ലുവിളിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചർ പറഞ്ഞു.

അതേസമയം ഹലാൽ എന്ന് പേരുള്ള ശർക്കര ഇപ്പോൾ ഉപയോഗിക്കുന്നില്ലെന്ന് ദേവസ്വം ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. മഹാരാഷ്ട്രയിലെ വർധമാൻ ഗ്രൂപ്പാണ് ശർക്കരപ്പൊടി ഇറക്കിയത്. അവരുടെ കാലാവധി അവസാനിച്ചുവെന്നും നിലവിൽ എസ് പി ഷുഗർ എന്ന കമ്പിനിയാണ് ശർക്കരപ്പൊടി ഇറക്കുന്നതെന്നും ദേവസ്വം അധികൃതർ വിശദമാക്കി.