പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുന്ന നൗഷാദിന്റെയും, അഭിമന്യുവിന്റെയും കൊലപാതകികൾക്കെതിരെ കാര്യമായ അന്വേഷണം ഉണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്ഡിപിഐയുമായി തെരഞ്ഞെടുപ്പ് ബന്ധം ഉണ്ടാക്കിയവരാണ് സിപിഎമ്മെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്തിന്റെ കൊലപാതകം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. വർഗീയതയുടെ പേരിലുള്ള കൊലപാതകങ്ങൾ വച്ച് പൊറുപ്പിക്കാനാകില്ല. എസ്ഡിപിഐ പ്രതി സ്ഥാനത്തുള്ള കേസിൽ പ്രതികളെ പിടികൂടുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഇന്ന് രാവിലെയാണ് പാലക്കാട് മാമ്പറത്ത് ആർഎസ്എസ് പ്രവർത്തകനെ പട്ടാപ്പകൽ റോഡിലിട്ട് ഭാര്യയുടെ മുന്നിൽ വെച്ച് വെട്ടിക്കൊന്നത്. എലപ്പുള്ളി സ്വദേശി സഞ്ജിത് ആണ് കൊല്ലപ്പെട്ടത്. ഭാര്യയുമൊത്ത് ബൈക്കിൽ സഞ്ചരിക്കവെയാണ് സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത്. രാഷ്ട്രീയ വൈര്യാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് റിപ്പോർട്ട്. എസ് ഡി പിഐ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു. അക്രമികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

