അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടത്തെ സ്വാധീനിക്കാൻ ചൈന; ഉറക്കം നഷ്ടപ്പെട്ട് അമേരിക്കയും റഷ്യയും

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടത്തെ ചൈന സ്വാധീനിക്കാൻ തുടങ്ങിയതോടെ ഉറക്കം നഷ്ടപ്പെട്ട് അമേരിക്കയും റഷ്യയും. അഫ്ഗാനിൽ താലിബാൻ പിടിമിറുക്കിയതോടെ എല്ലാ നയതന്ത്രങ്ങളിലും പരാജയപ്പെട്ടിരിക്കുകയാണ് അമേരിക്കയും റഷ്യയും. നിലവിൽ ഇന്ത്യയ്ക്ക് പിന്നാലെയാണ് ഇരു രാജ്യങ്ങളും. ഇന്ത്യയുമായി സജീവ ചർച്ചകൾ റഷ്യയും ചൈനയും പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം ഡൽഹി അഫ്ഗാൻ സംഭാഷണത്തിന് റഷ്യ മുൻകൈ എടുത്തതിന് പിന്നിൽ ചൈനയുടെ മുന്നേറ്റത്തിലുള്ള അസ്വസ്ഥതയാണെന്നാണ് പ്രതിരോധ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

സിൻജിയാംഗ് മേഖലയിലേക്ക് താലിബാൻ ഭീകരർ കടക്കാതിരിക്കുക എന്ന ഏക ലക്ഷ്യമാണ് ചൈനയ്ക്കുള്ളത്. അതിനുള്ള ഏകമാർഗ്ഗമായി ചൈന കാണുന്നത് ഉയിഗുറുകളെ സഹായിക്കുന്ന ഇസ്ലാമിക ഭീകരരെ ഒതുക്കുക എന്നതാണ്. അഫ്ഗാനെ ശക്തമായ സൈനിക വാണിജ്യ കേന്ദ്രമാക്കിമാറ്റാനുള്ള ദീർഘകാലപദ്ധതിയും ചൈനയുടെ മനസിലുണ്ട്. ഇന്ത്യയെ വളയുന്ന വിധം എക്കാലത്തേക്കും ഫലപ്രദമായ സൈനിക താവളം എന്നതാണ് ചൈനയുടെ മനസിലുള്ള മറ്റൊരു ലക്ഷ്യം.

തങ്ങളുടെ അയൽരാജ്യങ്ങളിലേക്ക് താലിബാൻ ഭീകരരെ വ്യാപിപ്പിക്കാനുള്ള കുതന്ത്രം ചൈന നടപ്പിലാക്കുമെന്നാണ് റഷ്യയുടെ ആശങ്ക. മുൻ സോവിയറ്റ് രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന അഫ്ഗാൻ മേഖലകളിൽ ഭീകരതയുടെ അടിവേരറുക്കുകയാണ് റഷ്യയുടെ ലക്ഷ്യം. അഫ്ഗാനിൽ ഇരുപത് വർഷം നിലയുറപ്പിച്ചിട്ടും ഭരണകൂടത്തെ ശക്തമാക്കാൻ കഴിയാതിരുന്നതാണ് അമേരിക്കയുടെ പരാജയമെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്. അഫ്ഗാനിലെ താലിബാനെ പ്രതിരോധിക്കാൻ അമേരിക്കയും റഷ്യയും ഇന്ത്യയുടെ വിവിധ മേഖലയിലെ ശക്തിയെ ആശ്രയിക്കാനൊരുങ്ങുകയാണ്.