കേരള ജനതയ്ക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ചുവരുന്നു; എക്സൈസ് മന്ത്രി

തിരുവനന്തപുരം: കേരള ജനതയ്ക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ചുവരികയാണെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദൻ. സംസ്ഥാനത്ത് പ്രമുഖരടക്കം പലരും ലഹരിമരുന്നിന്റെ ഉപഭോക്താക്കളാണെന്നും അദ്ദേഹം പറഞ്ഞു. സിനിമാ രംഗത്തുള്ളവർ ഉൾപ്പെടെ നിരവധി പ്രമുഖർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ചുവരുന്നതായാണ് അടുത്തിടെ വിവിധ പോലീസ് സ്റ്റേഷനുകൾ രജിസ്റ്റർ ചെയ്ത കേസുകളിൽ നിന്നും വ്യക്തമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ പോലും ഇന്ന് മയക്കുമരുന്ന് ഉപയോഗം ഉണ്ട്. രാഷ്ട്രീയം നിരോധിച്ച ക്യാമ്പസുകളിൽ മയക്കുമരുന്ന് ഉപയോഗം കൂടുതലാണ്. വിലകൂടിയ മയക്കുമരുന്നായ എംഡിഎംഎ ഉൾപ്പെടെയുള്ളവ കേരളത്തിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയകൾക്കെതിരെ അന്വേഷണം നടത്തിവരികയാണ്. എക്സൈസിലും മറ്റു വകുപ്പുകളിലുമുള്ള ഏതാനും ഉദ്യോഗസ്ഥർ ഇത്തരം മാഫിയകളെ സഹായിക്കുന്നുണ്ട്. ഇവരെ ഒഴിവാക്കിയാണ് അന്വേഷണം നടത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയത്.

അതേസമയം സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉത്പാദനവും ഉപയോഗവും വർദ്ധിക്കുന്നുണ്ട്. ഇക്കാര്യം സർക്കാർ ഗൗരവമായി ചർച്ച ചെയ്യുന്നുണ്ടെന്നും ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.