കൊച്ചി: തീരദേശ പരിപാലന ലംഘനം നടത്തിയതിനെ തുടർന്ന് സുപ്രീംകോടതി നിർദ്ദേശപ്രകാരം പൊളിച്ചുനീക്കിയ മരട് ഫ്ളാറ്റിലെ ഉടമകൾക്ക് 91 കോടി രൂപ തിരിച്ചു നൽകി. ഫ്ളാറ്റ് നിർമ്മാതാക്കൾ കെട്ടിട ഉടമകൾക്ക് നൽകിയ 120 കോടി രൂപയിൽ 91 കോടി രൂപയാണ് തിരിച്ചുനൽകിയത്. സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ നടപടിക്രമങ്ങൾ പൂർത്തിയായത്.
പണം തിരികെ ലഭിക്കാൻ അർഹതയുള്ള 272 ഫ്ളാറ്റുകളിൽ 110 ഫ്ളാറ്റുകളുടെ ഉടമകൾക്ക് അവർ കെട്ടിട നിർമ്മാതാവിന് നൽകിയ പണം പൂർണമായും തിരിച്ചു ലഭിച്ചതായി ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റി അറിയിച്ചു. ഗോൾഡൻ കായലോരം (37 ഫ്‌ളാറ്റുകൾ), ജെയിൻ കോറൽ കോവ് (73 ഫ്‌ളാറ്റുകൾ) എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ ഫ്‌ളാറ്റുകളുടെ ആദ്യ ഉടമകൾ നിർമ്മാതാക്കൾക്ക് നൽകിയ തുക പൂർണമായി തിരിച്ചു നൽകി. യഥാക്രമം 13.37 കോടിയും 32.16 കോടിയുമാണ് ഇങ്ങനെ തിരികെ നൽകിയത്. ആൽഫ സെറിൻ എന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ (76 ഫ്ളാറ്റുകൾ) ഉടമകൾക്ക് ഫ്‌ളാറ്റുകളുടെ ആദ്യത്തെ ഉടമകൾ നൽകിയ 32.10 കോടി രൂപയിൽ 25.63 കോടി രൂപയാണ് തിരികെ ലഭിച്ചിട്ടുള്ളത്. ഇതിൽ 17.50 കോടി രൂപ കേരള സർക്കാർ ഇടക്കാല നഷ്ടപരിഹാരമായി നൽകിയതും, ബാക്കി 8.13 കോടി രൂപ ആൽഫാ വെഞ്ചേഴ്‌സ് കമ്പനിയിൽ നിന്നും പിരിച്ച് ഫ്‌ളാറ്റുടമകൾക്ക് കമ്മിറ്റി നൽകിയിട്ടുള്ളതുമാണ്.
ബാക്കി തുകയായ 6.47 കോടി രൂപ കെട്ടിട നിർമ്മാതാവിൽ നിന്നും പിരിക്കുന്നതിന് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നിർമ്മാണ കമ്പനിയുടെ തന്നെ ഉടമസ്ഥതയിൽ വല്ലാർപാടത്ത് സ്ഥിതിചെയ്യുന്ന ആൽഫാ ഹൊറൈസൺ എന്ന കെട്ടിടത്തിൽ ഓഫീസുകൾക്ക് ഉള്ള സ്ഥലം വിൽപ്പന നടത്തിക്കൊണ്ടിരിക്കുകയാണ്. മൂന്ന് നാല് മാസത്തിനുള്ളിൽ ഇത് പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
28.41 കോടി രൂപയാണ് ഈ മൂന്ന് കെട്ടിട നിർമ്മാതാക്കളിൽ നിന്നും വീണ്ടെടുത്ത് ഫ്‌ളാറ്റുടമകൾക്ക് കമ്മിറ്റി നൽകിയ മൊത്തം തുക ഇടക്കാല നഷ്ടപരിഹാരമായി കേരള സർക്കാർ നൽകിയ 62.75 കോടി രൂപയ്ക്ക് പുറമെയാണിത്. അതേസമയം നാലാമത്തെ കെട്ടിട നിർമ്മാതാവായ ഹോളിഫെയ്ത്ത് ബിൽഡേഴ്‌സ് തുകയൊന്നും ഇതുവരെ അടച്ചിട്ടില്ല. കേരള സർക്കാരിന് നൽകേണ്ട 29 കോടി രൂപയും, ഫ്‌ളാറ്റുടമകൾക്ക് നൽകേണ്ട 22.15 കോടി രൂപയും ഉൾപ്പെടെ 42.15 കോടി രൂപയാണ് ഈ നിർമ്മാതാവ് നൽകാനുള്ളത്. ഹോളിഫെയ്ത്ത് എച്ച്2ഒയിലെ 86 ഫ്‌ളാറ്റുടമകൾക്ക് സർക്കാർ ഇടക്കാല നഷ്ട പരിഹാരമായി നൽകിയ 20 കോടി രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഈ കെട്ടിട നിർമ്മാതാവിൽ നിന്നും റവന്യൂ റിക്കവറിയിലൂടെ പരമാവധി തുക തിരിച്ചുപിടിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് എറണാകുളം ജില്ലാ കളക്ടർക്ക് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.
2020 ജനുവരിയിലാണ് മരടിൽ ഫ്ളാറ്റുകൾ ഇടിച്ചുനിരത്തിയത്.

