കണ്ണൂർ: പേരാവൂർ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് പി ജയരാജനെതിരായി നടത്തിയ പ്രസ്താവന തിരുത്തി ഹൗസിംഗ് സൊസൈറ്റി സെക്രട്ടറി പി വി ഹരികുമാർ രംഗത്ത്. സിപിഎമ്മിന്റെ സമ്മതത്തോടെ ചിട്ടി നടത്തിയതെന്നും ജില്ലാ സെക്രട്ടറി ആയിരിക്കെ പി ജയരാജനാണ് അനുമതി നൽകിയതെന്നുമുള്ള പ്രസ്താവനയാണ് പി വി ഹരികുമാർ തിരുത്തിയത്.
പി ജയരാജനാണ് ചിട്ടിക്ക് അനുമതി നൽകിയത് എന്ന് പറഞ്ഞത് കേട്ടറിവിന്റെ അറിവിന്റെ അടിസ്ഥാനത്തിലാണെന്ന് ഹരികുമാർ പറഞ്ഞു. ജയരാജൻ അനുമതി നൽകിയില്ല എന്ന് ഇപ്പോൾ മനസിലായി. നേരത്തെ പറഞ്ഞ കാര്യങ്ങൾ തിരുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. താൻ നേരിട്ട് പി ജയരാജനെ കണ്ട് അപേക്ഷ നൽകി അനുമതി വാങ്ങി എന്നായിരുന്നു ഹരികുമാർ ആദ്യം പറഞ്ഞിരുന്നത്.
ചിട്ടിപ്പണം ശമ്പളത്തിനും മറ്റ് ചെലവുകൾക്കും ഉപയോഗിച്ചതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. ഇതിന്റെ ഉത്തരവാദിത്തം സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റി ഭരണ സമിതിക്കാണ്. നടന്ന എല്ലാ കാര്യങ്ങളും പൊതുമധ്യത്തിൽ വെളിപ്പെടുത്താൻ ആകില്ലെന്നും തന്നെ മാത്രം ബലിയാടാക്കി മുഖം രക്ഷിക്കാനാണ് ജീവനക്കാർ ഇപ്പോൾ ശ്രമിക്കുന്നതെന്നതായിരുന്നു ഹരികുമാറിന്റെ ആരോപണം. തന്റെ സ്വത്ത് വിറ്റ് കടംവീട്ടണം എന്ന ഭരണസമിതിയുടെ വാദം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോടികളുടെ ചിട്ടി തട്ടിപ്പ് നടന്നതിന്റെ പേരിൽ നിലവിൽ പി വി ഹരികുമാറിനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

