ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരാൻ 118 അർജുൻ എംകെ-1എ യുദ്ധ ടാങ്കുകൾ; ഓർഡർ നൽകി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകർന്ന് അർജുൻ എംകെ-1എ യുദ്ധ ടാങ്കുകൾ. രാജ്യത്ത് തദ്ദേശീയമായി നിർമിച്ച 118 അർജുൻ എംകെ-1എ യുദ്ധ ടാങ്കുകൾക്ക് പ്രതിരോധ മന്ത്രാലയം ഓർഡർ നൽകി. 7523 കോടി രൂപയാണ് ടാങ്കുകൾ വാങ്ങുന്നതിനുള്ള ചെലവ്. ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരമാണ് ടാങ്കിന്റെ നിർമ്മാണം. ഓർഡനൻസ് ഫാക്ടറി ബോർഡിനു കീഴിൽ തമിഴ്‌നാട്ടിലെ ആവടിയിലുള്ള ഹെവി വെഹിക്കിൾസ് ഫാക്ടറിയാണ് ടാങ്കുകൾ നിർമിക്കുന്നത്. വ്യോമസേനയ്ക്കായി പുതിയ വിമാനങ്ങൾ ഉൾപ്പെടെ വാങ്ങാൻ 33000 കോടിയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അർജുൻ എംകെ-1എ യുദ്ധ ടാങ്കുകൾ വാങ്ങാനുള്ള കരാറിൽ കേന്ദ്ര സർക്കാർ ഒപ്പിട്ടത്.

കരസേനയുടെ ഭാഗമായ അർജുൻ എംകെ-1 മെയിൻ ബാറ്റിൽ ടാങ്കറിന്റെ (എംടിബി) പരിഷ്‌കരിച്ച പതിപ്പാണ് അർജുൻ എംകെ-1എ ടാങ്കർ. അർജുൻ എംകെ-1 മെയിൻ ബാറ്റിൽ ടാങ്കറിൽ നിന്നും 14 മാറ്റങ്ങൾ വരുത്തിയും വനീകരണങ്ങേേളാടെയും നിർമ്മിച്ച പുതിയ മോഡൽ ഏതുപ്രതലത്തിലും ഉപയോഗിക്കാൻ കഴിയും. യുദ്ധമുഖത്ത് ടാങ്കറിന്റെ പ്രവർത്തന ശേഷിയും ചലനശേഷിയും ഈടും കരുത്തും വർധിപ്പിക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ കൃത്യമായ ലക്ഷ്യഭേദകം സാധ്യമാകുന്നതാണ് ടാങ്കിന്റെ മറ്റൊരു സവിശേഷത.

ഓട്ടോ ടാർഗറ്റ് ട്രാക്കർ, റിമോട്ട് കൺട്രോൾഡ് വെപ്പൺ സിസ്റ്റം, എക്സ്പ്ലോസീവ് റിയാക്ടീവ് ആർമർ, അഡ്വാൻസ്ഡ് ലേസർ വാർണിങ് കൗണ്ടർമെഷർ സിസ്റ്റം, അഡ്വാൻസ്ഡ് ലാൻഡ് നാവിഗേഷൻ സിസ്റ്റം, ഇംപ്രൂവ്ഡ് നൈറ്റ് വിഷൻ തുടങ്ങിയ നിരവധി നൂതന സംവിധാനങ്ങളും അർജുൻ എംകെ-1എ ടാങ്കറിന്റെ പ്രത്യേകതകളാണ്. പുതുതായി ഓർഡർ നൽകിയവയിൽ അഞ്ച് അർജുൻ എംകെ-1എ ടാങ്കുകൾ 30 മാസത്തിനുള്ളിൽ കരസേനയ്ക്ക് ലഭ്യമാകുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പിന്നീട് ഓരോ വർഷവും 30 ടാങ്കുകൾ വീതം സൈന്യത്തിന്റെ ഭാഗമാകും. ടി-90, ടി-72, അർജുൻ എംകെ-1 എന്നീ ടാങ്കറുകളാണ് നിലവിൽ ഇന്ത്യൻ സൈന്യത്തിന്റെ പക്കലുള്ളത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ ചെന്നൈ ആസ്ഥാനമായുള്ള കോംബാറ്റ് വെഹിക്കിൾസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് കേന്ദ്രമാണ് (സിവിആർഡിഇ) ടാങ്ക് രൂപകൽപ്പന ചെയ്തത്.