ഓണ്‍ലൈന്‍ പരീക്ഷ പ്രായോഗികമല്ല; പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ കഴിയില്ലെന്നും, നിരവധി കുട്ടികള്‍ക്ക് അവസരം നഷ്ടമാകും എന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാംങ്മൂലം നല്‍കി.

വിദ്യാര്‍ത്ഥികളില്‍ ഇന്റര്‍നെറ്റ് സംവിധാനവും കമ്പ്യൂട്ടറും ഇല്ലാത്ത നിരവധിപേരുണ്ടെന്നും, ഓണ്‍ലൈന്‍ പരീക്ഷയാണെങ്കില്‍ ഇവരില്‍ പലര്‍ക്കും അവസരം നഷ്ടമാകുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

മാത്രമല്ല, വീടുകളില്‍ ഇരുന്ന് കുട്ടികള്‍ എഴുതിയ മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ മൂല്യനിര്‍ണയം നടത്താനാകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

പ്ലസ്ടു യോഗ്യത നേടാത്ത നിരവധി കുട്ടികളുടെ അവസാന സാധ്യത കൂടിയാണ് പ്ലസ് വണ്‍ പരീക്ഷ. പരീക്ഷ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും.