സ്ത്രീകള്‍ കളിക്കേണ്ട, ശരീരഭാഗം പുറത്തുകാണും; വനിതാ സ്പോര്‍ട്സിന് വിലക്കിട്ട് താലിബാന്‍

കാബൂള്‍: താലിബാന്റെ പിടിയിലായ അഫ്ഗാനിസ്ഥാനില്‍ വനിതാ സ്പോര്‍ട്സിന് വിലക്ക്. വനിതകളെ ക്രിക്കറ്റ് ഉള്‍പ്പടെ ഒരു കായിക വിനോദത്തിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നു താലിബാന്‍ പ്രഖ്യാപിച്ചു. താലിബാന്‍ വക്താവും സാംസ്‌കാരിക കമ്മീഷന്റെ ഡെപ്യൂട്ടി ചീഫായ അഹമ്മദുള്ള വാസിക്ക് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഇതു വ്യക്തമാക്കിയത്.

കായിക വിനോദങ്ങള്‍ പങ്കെടുക്കുമ്പോള്‍ വനിതകള്‍ക്ക് പലപ്പോഴും മുഖവും ശരീരവും മറയ്ക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. സ്ത്രീകളെ ഇങ്ങനെ കാണാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. അതിനാല്‍ അത്തരം സാഹചര്യം ഒഴിവാക്കാനാണ് ഞങ്ങളുടെ തീരുമാനമെന്ന് താലിബാന്‍ വക്താവ് പറഞ്ഞു.

കൂടാതെ, ഇതു മാധ്യമങ്ങള്‍ കണ്ണുതുറന്നിരിക്കുന്ന കാലമാണെന്നും, ഇത്തരത്തില്‍ സ്ത്രീകളുടെ ഫോട്ടോകളും വീഡിയോകളും പ്രചരിക്കാനും അതു ആളുകള്‍ കാണാനും സാധ്യതയുണ്ടെന്നും, അതിനാല്‍ ഇത്തരത്തില്‍ തുറന്നുകാണിക്കുന്ന രീതിയിലുള്ള ക്രിക്കറ്റ് അടക്കമുള്ള ഒരു കായിക മത്സരത്തിലും സ്ത്രീകളെ പങ്കെടുക്കാനനുവദിക്കില്ലെന്നും വാസിക് വ്യക്തമാക്കി.

ഈ തീരുമാനം അഫ്ഗാനിസ്ഥാന്‍ പുരുഷ ടീമിന്റെ ടെസ്റ്റ് പദവിക്കും തിരിച്ചടിയായിരിക്കുകയാണ്. ഐ.സി.സി. അംഗങ്ങളായ രാജ്യങ്ങള്‍ക്ക് എല്ലാം ഒരു ദേശീയ വനിതാ ടീം ഉണ്ടായിരിക്കണമെന്നാണ് മാനദണ്ഡം. ഇത് പാലിക്കുന്നവര്‍ക്ക് മാത്രമാണ് ടെസ്റ്റ് പദവി ഐ.സി.സി. അനുവദിക്കുക. അഫ്ഗാനില്‍ വനിതാ ക്രിക്കറ്റിന് വിലക്കു വന്നാല്‍ അത് പുരുഷ ടീമിനെയും ബാധിക്കും.