നിയമസഭാ തെരഞ്ഞെടുപ്പ്; ഏറ്റവും വലിയ ഇടതുപക്ഷ വിരുദ്ധത പരസ്യമായി പ്രകടിപ്പിച്ചത് എൻ എസ് എസെന്ന് സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്

തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഇടതുപക്ഷ വിരുദ്ധത പരസ്യമായി പ്രകടിപ്പിച്ചത് എൻ എസ് എസ്. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശബരിമല വിവാദം വീണ്ടുമുയർത്താൻ യു.ഡി.എഫ് നടത്തിയ പരിശ്രമങ്ങൾക്ക് എൻ.എസ്.എസ് പിന്തുണ നൽകിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

എസ് എൻ ഡി പി യോഗം പരസ്യമായി എൽ.ഡി.എഫിനെതിരായ നിലപാട് സ്വീകരിച്ചില്ലെന്നും ക്രിസ്ത്യൻ സഭകളെ എൽ.ഡി.എഫിനെതിരായി ഉപയോഗിക്കാൻ യു.ഡി.എഫിന് കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മുസ്ലിം സമുദായത്തിൽ ഇടതുപക്ഷ വിരുദ്ധത ഉറപ്പാക്കാൻ ജമാഅത്തെ ഇസ്ലാമി നടത്തിയ പരിശ്രമത്തിന് ലീഗ് പിന്തുണച്ചു. എന്നാൽ കാന്തപുരം വിഭാഗം സജീവ പിന്തുണ ഇടതുപക്ഷത്തിന് നൽകി. മറ്റ് സംഘടനകൾ തീവ്രമായ ഇടതുപക്ഷവിരുദ്ധത പ്രകടിപ്പിക്കാത്തതും മുസ്ലിം ഏകീകരണശ്രമങ്ങളെ പരാജയപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരുമായി എൻ.എസ്.എസിന് നിസ്സഹകരണ മനോഭാവമായിരുന്നു. ഏറ്റുമുട്ടലൊഴിവാക്കുന്ന തരത്തിലായിരുന്നു പാർട്ടിയുടെ നിലപാട്. നായർ സമുദായത്തിലെ പുരോഗമനവാദികൾ തിരഞ്ഞെടുപ്പിൽ പാർട്ടിക്കൊപ്പം നിന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി യോഗം അണികളെ ബി.ജെ.പിയിലെത്തിക്കുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പ് കൂട്ടുകെട്ടിന്റെ ഭാഗമായി, പത്ത് നിയോജകമണ്ഡലങ്ങളിൽ 25,000 ത്തിലധികം വോട്ടുപിടിക്കാൻ ബി.ഡി.ജെ.എസിന് കഴിഞ്ഞിരുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ആ ശക്തി ബി.ഡി.ജെ.എസിന് നിലനിറുത്താൻ സാധിച്ചില്ല. സർക്കാരിന്റെ സമീപനങ്ങൾ ഒട്ടേറെ ചെറിയ സാമൂഹ്യ വിഭാഗങ്ങളെ പാർട്ടിക്കനുകൂലമാക്കി. പാർട്ടിയോടടുക്കുന്ന മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ നിന്ന് കൂടുതൽ പാർട്ടിയംഗങ്ങളെ റിക്രൂട്ട് ചെയ്യണമെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

തെരഞ്ഞെടുപ്പിൽ മുസ്ലിം മേഖലകളിൽ ചിലർ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ചത് ഗുണമായി. ഇവരെ പാർട്ടിയോടൊപ്പം നിർത്തണം. ധനമോഹവും അഴിമതിയും വ്യാപിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അവലോകന റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.