കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടി; അതൃപ്തി അറിയിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേരളത്തിലെ ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പരസ്യ പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് രാഹുല്‍ ഗാന്ധി. ഇത് സംബന്ധിച്ച് താരിഖ് അന്‍വറിനോട് രാഹുല്‍ ഗാന്ധി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ഡി.സി.സി. അധ്യക്ഷ പട്ടികയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തിനെതിരെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമായിരുന്നു പരസ്യമായി കടുത്ത പ്രതിഷേധം അറിയിച്ചത്. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമായിരുന്നെന്ന് ഇരുനേതാക്കളും പറഞ്ഞു. ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നുംതന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് എതിരെ പരസ്യവിമര്‍ശനം നടത്തിയതിന് നേതാക്കളെ സസ്‌പെന്റ് ചെയ്തതിലും ഉമ്മന്‍ ചാണ്ടി അതൃപ്തി പ്രകടിപ്പിച്ചു. നടപടിക്ക് മുമ്പ് വിശദീകരണം തേടണമായിരുന്നു എന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

നേരത്തെ, ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിനായിരുന്നു മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും ഇന്നലെ താത്കാലികമായി സസ്പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മന്ചാണ്ടിയും ചെന്നിത്തലയും പരസ്യമായി ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് എതിരെ രംഗത്തെത്തിയത്.