കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എത്രയും വേഗം നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ലംഘിക്കരുതെന്നും എത്രയും വേഗം തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കണമെന്നുമാണ് മമത ബാനർജി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്.
വോട്ട് ചെയ്യാനും അവരുടെ പ്രതിനിധികളെ തിരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയക്കാനും ജനങ്ങൾക്ക് അവകാശമുണ്ട്. കോവിഡ് വ്യാപനത്തിന്റെ പേരിൽ അത് തടയരുത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നും മമതാ ബാനർജി വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയാണ് പശ്ചിമ ബംഗാളിൽ തൃണമൂൽ സർക്കാർ അധികാരത്തിലേറിയത്. എന്നാൽ സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമിൽ മത്സരിച്ച മമത പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ മമതയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വരുന്നത്.

