കൈത്തറി ഉത്പ്പാദനവും കയറ്റുമതിയും വർധിപ്പിക്കാൻ പുതിയ പദ്ധതികൾ; കർമ്മപദ്ധതി ആവിഷ്‌ക്കരിക്കാനൊരുങ്ങി സർക്കാർ

ന്യൂഡൽഹി: കൈത്തറി ഉത്പ്പാദനവും കയറ്റുമതിയും വർധിപ്പിക്കാൻ പുതിയ പദ്ധതികൾ ആവിഷ്‌ക്കരിച്ച് കേന്ദ്ര സർക്കാർ. ഇതിനായി കേന്ദ്ര സർക്കാർ കർമ്മപദ്ധതി തയ്യാറാക്കാനൊരുങ്ങുകയാണ്. കൈത്തറി ഉത്പാദനം ഇരട്ടിയാക്കാനും കയറ്റുമതി നാല് മടങ്ങ് വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കർമ്മപദ്ധതി ആവിഷ്‌ക്കരിക്കാനൊരുങ്ങുന്നത്. മൂന്ന് വർഷം കൊണ്ട് കൈത്തറിയുടെ ഉത്പ്പാദനം ഇരട്ടിയാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതിനായി എട്ടംഗ സമിതിയ്ക്കും സർക്കാർ രൂപം നൽകി. 45 ദിവസത്തിനകം അന്തിമവും സമഗ്രവുമായ റിപ്പോർട്ട് സമർപ്പിക്കാനാണ് കർമ്മ സമിതിയ്ക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.

ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ സുനിൽ സേഥിയെ സമിതിയുടെ അദ്ധ്യക്ഷനായി സർക്കാർ നിയോഗിച്ചു. ഇന്ത്യയിൽ നിന്നുളള കയറ്റുമതി 10,000 കോടി രൂപയിലേക്ക് ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

രാജ്യത്ത് നിന്നുളള കൈത്തറി കയറ്റുമതി നിലവിൽ 2,500 കോടി രൂപയും ആകെ വാർഷിക ഉത്പ്പാദനം 60,000 കോടി രൂപയുടേതുമാണ്. വാർഷിക ഉത്പ്പാദനം 1.2 ലക്ഷം കോടി രൂപയിലേക്ക് ഉയർത്താനാണ് സർക്കാരിന്റെ പദ്ധതി. ഉത്പ്പന്നങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാനായുള്ള നടപടികളും വിദഗ്ധ സമിതി നിർദ്ദേശിക്കും.