കാബൂൾ: താലിബാനെ അനുകൂലിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. താലിബാനുമായി സൗഹൃദത്തിന് തയ്യാറെന്ന് ചൈന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇമ്രാൻ ഖാന്റെ തീരുമാനം. അഫ്ഗാനിസ്താനിൽ താലിബാൻ പൊട്ടിച്ചത് അടിമത്തത്തിന്റെ ചങ്ങലകളാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. അഫ്ഗാൻ ജനതയെ തുടർച്ചയായ സംഘർഷത്തിലേക്ക് തള്ളിവിടാതെ ചർച്ചയിലൂടെ പരിഹാരം കാണണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടു.
അതേസമയം രാഷ്ട്രീയ പരിഹാരമാണ് അഫ്ഗാനിൽ ആവശ്യമെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി അറിയിച്ചു. താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന യാഥാർത്ഥ്യം അംഗീകരിക്കുന്നതായി ബ്രിട്ടനും വ്യക്തമാക്കി.വേണ്ടത്ര ഗൗരവത്തോടെ കാര്യങ്ങൾ പഠിച്ച് വൈകാതെ താലിബാന്റെ കാര്യത്തിൽ ഒരു തീരുമാനം കൈക്കൊള്ളുമെന്ന് റഷ്യൻ പ്രസിഡന്റ് പുടിന്റെ പ്രതിനിധിയായ സമീർ കാബുലോവ് അറിയിച്ചു.
അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ യുഎൻ രക്ഷാസമിതിയുടെ യോഗം ചേർന്നിരുന്നു. മനുഷ്യാവകാശ ലംഘനം അനുവദിക്കില്ലെന്ന് യുഎൻ രക്ഷാസമിതി യോഗത്തിൽ അമേരിക്ക വ്യക്തമാക്കി. അഫ്ഗാൻ ജനത അന്തസ്സോടെ ജീവിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കണമെന്നും അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടു. അഫ്ഗാന്റെ അയൽരാജ്യങ്ങൾ അഭയാർത്ഥികളെ സ്വീകരിക്കണമെന്നും അമേരിക്ക അഭ്യർത്ഥിച്ചു. താലിബാൻ ദോഹ ധാരണ ലംഘിച്ചെന്ന് ബ്രിട്ടൻ കുറ്റപ്പെടുത്തി.

