ഇന്ത്യയിലെ രാഷ്ട്രീയ പ്രക്രിയയിൽ ട്വിറ്റർ ഇടപെടുന്നു; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ട്വിറ്ററിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ രാഷ്ട്രീയ പ്രക്രിയയിൽ ട്വിറ്റർ ഇടപെടുകയാണെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ലോക്ക് ചെയ്ത നടപടിക്കു പിന്നാലെയാണ് രാഹുൽ വിമർശനവുമായി രംഗത്തെത്തിയത്. രാജ്യത്തിന്റെ ജനാധിപത്യ ഘടനയ്‌ക്കെതിരായ ആക്രമണമാണ് ട്വിറ്ററിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇതു രാഹുൽ ഗാന്ധിക്കെതിരായ ആക്രമണമല്ല. 1920 മില്യൻ ആളുകളാണ് ട്വിറ്ററിൽ തന്നെ പിന്തുടരുന്നത്. അഭിപ്രായം പറയാനുള്ള അവകാശമാണു ട്വിറ്റർ ഇല്ലാതാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നിഷ്പക്ഷമായ പ്ലാറ്റ്‌ഫോമാണ് ഇതെന്ന ആശയത്തെയാണ് ട്വിറ്റർ ഇല്ലാതാക്കുന്നത്. രാഷ്ട്രീയ മത്സരത്തിൽ ഭാഗം പിടിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ ട്വിറ്ററിനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്വിറ്റർ നിലവിൽ നിഷ്പക്ഷമായ പ്ലാറ്റ്‌ഫോം അല്ല. സർക്കാർ പറയുന്നതെന്തോ അതാണ് ട്വിറ്റർ അനുസരിക്കുന്നത്. കേന്ദ്ര സർക്കാരിനോടു വിധേയത്വമുള്ള കമ്പനിയെന്ന നിലയ്ക്ക് നമ്മുടെ രാഷ്ട്രീയം നിർവചിക്കാൻ അവരെ അനുവദിക്കണോയെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും പാർലമെന്റിൽ തങ്ങൾക്കു സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മാദ്ധ്യമങ്ങളെയും നിയന്ത്രിക്കുകയാണ്. ട്വിറ്ററിൽ നിലപാടറിയിക്കാൻ സാധിക്കുമെന്നാണു കരുതിയത്. എന്നാൽ അതും അങ്ങനെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.