മലപ്പുറം: മുൻമന്ത്രി കെ. ടി. ജലീലീന് ഭീഷണി. ജലീലിനെ വാഹനാപകടത്തിൽപെടുത്തുമെന്നാണ് വാട്‌സാപ്പിൽ ഭീഷണി സന്ദേശം ലഭിച്ചത്. ഹംസ എന്ന പേരിൽ ശബ്ദസന്ദേഷമായാണ് ഭീഷണിയെത്തിയത്. സംഭവത്തിൽ കെ ടി ജലീൽ പോലീസിൽ പരാതി നൽകി. മുസ്ലിം ലീഗിനെതിരെ സംസാരിക്കുമ്പോൾ ഇരിക്കുന്ന കൊമ്പാണ് ജലീൽ മുറിക്കുന്നതെന്ന് ഓർക്കണമെന്നും തറവാട് മാന്തുമെന്നും സന്ദേശത്തിൽ പറയുന്നു. നിന്റെയീ സിപിഐഎമ്മിന്റെ കൂടെ നിന്നിട്ടുള്ള പറച്ചിലുണ്ടല്ലോ. അതൊക്കെ നീ കരുതിവെച്ചോ.
‘എടാ ജലീലെ നീയൊക്കെ ഇരിക്കുന്ന കൊമ്പാണ് വെട്ടുന്നത് എന്ന് ഓർക്കണം. നല്ലോണം ശ്രദ്ധിച്ചോ. നമ്മളൊക്കെ യാത്ര ചെയ്യുന്നവരാണ്. ബ്രേക്ക് ഒന്ന് ഇതായാൽ മതി. നല്ലോണം ഓർമ്മ വെച്ചോ, അന്റെ തറവാട് മാന്തും. നല്ലോണം ഓർമ്മവെച്ചോ, നീയൊക്കെ വണ്ടീലൊക്കെ യാത്ര ചെയ്യുന്നതല്ലേ, അവിടേം ഇവിടെയൊക്കെ തെണ്ടി നടക്കുന്നോനാണ്. ഇന്നത്തെ ഡേറ്റും എണ്ണി വെച്ചോ. ഇതാരാ പറയുന്നേന്ന് അറിയാവോ, ഹംസ. ഇപ്പോഴത്തെ സമയവും നീ എഴുതി വെച്ചോ’- എന്നാണ് ശബ്ദ സന്ദേശം. കോഴിക്കോട്, മലപ്പുറം ഭാഗത്തുള്ള സംസാരശൈലിയിലാണ് ശബ്ദ സന്ദേശം ലഭിച്ചത്.
പികെ കുഞ്ഞാലിക്കുട്ടിയെയും ചില ലീഗ് നേതാക്കളെയും വിമർശിച്ച് ജലീൽ രംഗത്തെത്തിയിരുന്നു. ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും ജലീൽ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതെല്ലാം മുസ്ലീംലീഗിനുള്ളിൽ പോലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുസ്ലീം ലീഗ് പ്രവർത്തകനെന്ന് പരിചയപ്പെടുത്തിയ അജ്ഞാതനിൽ നിന്നും ജലീലിന് ഭീഷണി ലഭിച്ചത്.

