ആഗോളതലത്തിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ട മൊബൈൽ ഗെയിമാണ് ഫ്രീഫയർ. അടുത്തിടെ കേരളത്തിൽ ഏറെ ചർച്ചകൾ ഫ്രീ ഫയർ ഗെയിമിനെ കുറിച്ച് ഉയർന്നിരുന്നു. കുട്ടികളെ ആത്മഹത്യയിലേക്ക് വരെ എത്തിക്കാവുന്ന ഫ്രീഫയർ ഗെയിമിന് കൊലയാളി ഗെയിം എന്ന് വരെ പേര് വീണു. ഒരുപാട് പേർ ഡൗൺചെയ്യുകയും കളിക്കുകയും ചെയ്യുന്നതിനോടൊപ്പം ഗെയിമിനെ കുറിച്ചുള്ള പരാതികളും വ്യാപകമാകുന്നുണ്ട്.
ഗെയിമിനെ കുറിച്ച് ഉയരുന്ന പരാതികളേറെയും പണം നഷ്ടപ്പെടുന്നുവെന്നതാണ്. പ്രധാനമായും രണ്ട് തരത്തിലാണ് ആരോപണം. ഫ്രീഫയർ അക്കൗണ്ടിൽനിന്ന് പണം ചോർത്തുന്നുവെന്നും കുട്ടികൾ ഗെയിമിന് അഡിക്ടായി മാതാപിതാക്കളുടെ അക്കൗണ്ടിൽനിന്ന് പണം മോഷ്ടിക്കുന്നുവെന്നുമാണ് ആരോപണങ്ങൾ.
എന്നാൽ യാഥാർഥ്യം ഇതു രണ്ടുമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇൻ-ഗെയിം പർചേസുകൾ ആണ് എല്ലാ സൗജന്യ ഗെയിമുകളുടെയും വരുമാനമാർഗം. കളിച്ചു മുന്നേറുമ്പോൾ ഗെയിമിനുള്ളിൽ ആവശ്യമായി വരുന്ന ആയുധങ്ങളും അധികശക്തിയുമൊക്കെ പണം കൊടുത്ത് വാങ്ങാൻ ലഭിക്കും. 10 രൂപ മുതൽ മുകളിലേക്ക് പല വിലകളിലും ഇവ ലഭ്യമാകും. ആദ്യ പർചേസിനായി അക്കൗണ്ട് വിവരങ്ങളോ എടിഎം കാർഡ് വിവരങ്ങളോ ചേർത്താൽ അത് ഗെയിമിൽ സേവ് ആയിക്കിടക്കും. തുടർന്ന് കളിക്കിടയിൽ വേണ്ട സാധനങ്ങളിൽ ക്ലിക് ചെയ്താൽ പർചേസ് നടത്താം. ഈ പ്രക്രിയ വിദ്യാർത്ഥികൾ നടത്തുന്നത് അക്കൗണ്ട് ഉടമകളായ രക്ഷിതാക്കൾ ശ്രദ്ധിക്കുന്നുണ്ടാവില്ല. മാസങ്ങൾക്കു ശേഷം വലിയൊരു തുക അക്കൗണ്ടിൽ നിന്ന് നഷ്ടമായതായി കാണുമ്പോളാണ് രക്ഷിതാവ് കാര്യങ്ങൾ മനസിലാക്കുന്നത്. അൽപം കൂടി ശ്രദ്ധിച്ചാൽ ഇത് ഒഴിവാക്കാവുന്നതാണെന്നും വിദഗ്ധർ പറയുന്നു.
പേയ്‌മെന്റ് വിവരങ്ങൾ അക്കൗണ്ടിൽ സേവ് ചെയ്യാതിരുന്നു ഓരോ തവണയും പർചേസ് വേണ്ടി വരുമ്പോൾ അക്കൗണ്ട് വിവരങ്ങൾ ചേർക്കേണ്ട തരത്തിലേക്കു മാറ്റിയും ഇത് ഒഴിവാക്കാം. ഫ്രീഫയർ നിരോധിക്കണം എന്നാണ് പലരും ആവശ്യപ്പെടുന്നത്. ഫ്രീഫയർ പോയാൽ അതേ ശ്രേണിയിലുള്ള മറ്റൊരു ഗെയിം വരും. ഗെയിം നിരോധിക്കുകയല്ല വേണ്ടതെന്നും ഗെയിം എന്താണെന്നു മനസ്സിലാക്കുകയും ഗെയിമിങ് എന്നതിനെ ഒരു വിനോദമെന്ന നിലയ്ക്ക് അംഗീകരിക്കുകയും ചെയ്യാതെ പ്രശ്‌ന പരിഹാരം ഉണ്ടാകില്ലെന്നും വിദഗ്ധർ പറയുന്നു.

