ന്യൂഡൽഹി: ട്വിറ്ററിന്റെ ഭാഗത്ത് നിന്നും വീണ്ടും വീഴ്ച്ച. ഇന്ത്യയുടെ പൂർണ്ണമല്ലാത്ത ഭൂപടം പ്രസിദ്ധീകരിച്ചു കൊണ്ടാണ് ട്വിറ്റർ വീണ്ടും വിവാദങ്ങളിൽ ഇടം നേടിയത്. കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്ത് പ്രത്യേക രാജ്യങ്ങളായിട്ടാണ് ട്വിറ്റർ തങ്ങളുടെ വെബ്സൈറ്റിലെ ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഇക്കാര്യവുമായി ബന്ധപ്പെട്ട് ട്വിറ്ററിനെതിരെ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ വികലമായ മാപ്പ് നൽകിയതിൽ ട്വിറ്ററിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ട്വിറ്ററിന്റെ ‘ട്വീപ് ലൈഫ്’ വിഭാഗത്തിൽ ദൃശ്യമാകുന്ന മാപ്പിലാണ് ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്താണെന്നാണ് കാണിച്ചിരിക്കുന്നത്. പുതിയ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും ട്വിറ്ററുമായി തർക്കം തുടരുന്ന സാഹചര്യത്തിലാണ് ട്വിറ്ററിന്റെ ഭാഗത്ത് നിന്നും വീണ്ടും വീഴ്ച്ച സംഭവിച്ചിരിക്കുന്നത്.
നേരത്തെയും ഇന്ത്യയുടെ ഭൂപടം ട്വിറ്റർ വികലമായി ചിത്രീകരിച്ചിരുന്നു. ജമ്മു കശ്മീരിലെ ലേ ജിയോ ലൊക്കേഷനിൽ ചൈനയുടെ ഭാഗമായിട്ടായിരുന്നു ട്വിറ്റർ കാണിച്ചിരുന്നത്. വിഷയത്തിൽ കേന്ദ്രസർക്കാർ ട്വിറ്ററിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

